
എറണാകുളം: സംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പൊലീസ് പിടികൂടിയത്.
ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികൾ തള്ളിയിട്ടു രക്ഷപ്പെടാൻ ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് ടിടിഇ പറയുന്നത്
സ്ലീപ്പര്‍ കോച്ചില്‍ ഇരുന്ന യുവാവിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റാണ് നല്‍കിയതെന്ന് ടിടിഇ മനോജ് വർമ പറഞ്ഞു. പിഴ നല്‍കുകയോ അതല്ലെങ്കില്‍ അല്ലെങ്കില്‍ ജനറല്‍ കോച്ചിലേക്ക് പോകാനോ പറഞ്ഞു. പൈസയില്ലെന്നായിരുന്നു യുവാവിന്‍റെ മറുപടി. ഈ സമയത്ത് ട്രെയിൻ വടക്കാഞ്ചേരി എത്തി. അപ്പോഴാണ് തന്നെ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും ടിടിഇ മനോജ് വര്‍മ പറഞ്ഞു. പുറത്തുണ്ടായിരുന്ന ടിടിഇ ഷമ്മി രാജ് പ്രതിയെ പിടിച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ആക്രമിച്ചശേഷം ഓടുകയായിരുന്നു. പിന്നീട് യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടിയപ്പോഴാണ് ആക്രമിച്ച യുവാവിനെ ട്രെയിനിന്‍റെ എസി കോച്ചിലെ ബാത്ത് റൂമില്‍ നിന്ന് പിടികൂടിയത്. ഇവരെ ആര്‍പിഎഫ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളി ടിടിഇയെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും ടിടിഇമാര്‍ക്കുനേരെ ആക്രമണം ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam