
തിരുവനന്തപുരം: കെ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് പോകുമ്പോൾ മന്ത്രിസഭയിൽ വരുത്തേണ്ട മാറ്റങ്ങളിൽ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രാഥമിക ചര്‍ച്ച. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ സാഹചര്യത്തിൽ സമഗ്രമായ പുന:സംഘടനയുണ്ടാകുമോ അതോ തൽക്കാലത്തേക്ക് വകുപ്പ് മാറ്റം മാത്രം മതിയോ എന്നതടക്കം പകരം സംവിധാനത്തിലാണ് ചര്‍ച്ച. അതേസമയം, കെ രാധാകൃഷ്ണന് പകരം ഒരാളാണ് മന്ത്രിസഭയിലേക്ക് എത്തുന്നതെങ്കിൽ ബാലുശ്ശേരി എംഎൽഎയും യുവ നേതാവുമായ കെഎം സച്ചിൻ ദേവ്, മാനന്തവാടി എംഎൽഎ ഒആര്‍ കേളു, കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി എന്നിവരെല്ലാം പരിഗണനക്ക് വന്നേക്കും. പത്താം തിയതി നിയമസഭാസമ്മേളനം അടക്കം നടക്കാനിക്കെ എല്ലാ വശങ്ങളും പരിഗണിച്ചാകും തീരുമാനം കൈക്കൊള്ളുക.
ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച ഒരേയൊരു സീറ്റ് മാത്രമാണ് ആലത്തൂരിലേത്. സിറ്റിംഗ് എംപി രമ്യഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണൻ വിജയിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ കൃത്യമായ ലീഡ് നിലനിർത്തി തന്നെയാണ് കെ രാധാകൃഷ്ണൻ മുന്നേറിയത്. 20,143 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ രാധാകൃഷ്ണന് ലഭിച്ചത്. ആലത്തൂരിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ രാധാകൃഷ്ണൻ ദേശീയ തലത്തിൽ എൻഡിഎക്ക് വലിയ മുന്നേറ്റമില്ലെന്നും അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നമ്മുടെ കേരളത്തിൽ 2019ൽ സംഭവിച്ചത് പോലെയുള്ള ഒരു ഫലമാണ് ഉണ്ടായിരിക്കുന്നത്. ഇതെന്താണെന്ന് കൃത്യമായ പരിശോധന നടത്താതെ പറയാൻ സാധിക്കില്ല. സർക്കാർ വിരുദ്ധ വികാരം ഉണ്ടായോ എന്നുള്ള കാര്യം പരിശോധിക്കേണ്ടതാണ്. 2019ലും ഇത് തന്നെയാണ് പറഞ്ഞത്. എന്നാൽ 2019 ൽ റിസൾട്ട് വന്നതിന് ശേഷം 2020 ലെ ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ വിജയമുണ്ടാക്കാൻ കഴിഞ്ഞു. അതിന് ശേഷം 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണിക്ക് 2016നേക്കാൾ കൂടുതൽ സീറ്റ് ലഭിക്കുന്ന സാഹചര്യമുണ്ടായി. ഭരണ വിരുദ്ധ വികാരമായിരുന്നെങ്കിൽ 2020ലും 2021ലും ഇടതുപക്ഷ മുന്നണി മുന്നേറാൻ പാടില്ലായിരുന്നു. ഭരണവിരുദ്ധ വികാരമല്ല, പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ്. കേരള ജനത കൈവിട്ടു എന്ന് പറയാൻ സാധിക്കില്ല. തത്ക്കാലം ഒരു പരാജയം സംഭവിച്ചു എന്നുള്ളതാണെന്നും കെ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam