
കൊച്ചി : മഹാരാജാസ് കോളേജിൽ അധ്യപന പരിചയമുണ്ടെന്ന വ്യാജരേഖ ചമച്ച് കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്. ഒളിയിടം കണ്ടെത്താൻ സൈബർ പൊലീസിന്‍റെ സഹായം തേടി. അന്വേഷണത്തിൽ ഒത്തുകളിയുണ്ടെന്നും ആക്ഷേപം ശക്തമാണ്. ഇന്നലെ വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. വ്യാജരേഖയുടെ യഥാർത്ഥ പകർപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. വിദ്യ എവിടെയാണ് ഒളിവിൽ കഴിയുന്നതെന്നും പൊലീസിന് ഇതുവരെ കൃത്യമായ സൂചനയുമില്ല. വിദ്യയുടെ അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ എന്നിവരിൽ ചിലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. വിദ്യ ഇവരിൽ ആരെങ്കിലും ആയി ബന്ധപ്പെടുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
അതിനിടെ നാളെ അട്ടപ്പാടി അഗളി കോളേജിലെ പ്രിൻസിപ്പലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. മഹാരാജാസ് കോളേജിൽ അഗളി ഡിവൈഎസ്പി നേരിട്ട് എത്തി പ്രിൻസിപ്പാളിൽ നിന്ന് വിവരങ്ങൾ തേടും. വിവിധ സർക്കാർ കോളേജുകളിൽ ഗസ്റ്റ് ലക്ചർ ആയി ജോലി കിട്ടാൻ മഹാരാജാസ് കോളേജിൽ പ്രവർത്തി പരിചയമുണ്ടെന്ന വ്യാജരേഖ വിദ്യ സമർപ്പിച്ചിരുന്നു.
2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലുമെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ രേഖാമൂലം മഹാരാജസ് കോളേജിനോട് വിവരം തേടി.
വിദ്യ അധ്യാപികയായിരുന്നില്ലെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ രേഖാമൂലം മറുപടി നൽകി. അന്ന് വൈകീട്ട് പൊലീസിൽ പരാതിയും നൽകി. വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാൻ ശ്രമിച്ചതിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംഭവം നടന്ന അഗളി പൊലീസിന് കേസ് കൈമാറാനായിരുന്നു കൊച്ചി പൊലീസിന്‍റെ തീരുമാനം. എന്നാൽ കാസർകോട് കരിന്തളം കോളേജ് അവിടെ ലഭിച്ച വ്യാജ രേഖ മഹാരാജാസിലേക്ക് അയക്കാൻ തീരുമാനിച്ചതോടെ പൊലീസിൽ ആശയക്കുഴപ്പമായി. എന്നാൽ ഇതിനിടയിൽ പ്രാഥമികമായി പൊലീസ് പൂർത്തിയാക്കേണ്ട നടപടികളിൽ കാലതാമസമുണ്ടായി. പ്രതിയായ കെ വിദ്യ എവിടെ എന്നതിൽ ഒരു സൂചനയും പൊലീസിനില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam