
തിരുവനന്തപുരം: ജനതാദള്‍ സംസ്ഥാന ഘടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നു. യഥാര്‍ത്ഥ ജെ ഡി എസ് തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി സി കെ നാണു വിഭാഗം ഡിസംബര്‍ 24 ന് ഇടതു മുന്നണിക്ക് കത്തു നല്‍കും. ഇനിയും പക്ഷമേതെന്ന് വ്യക്തമാക്കാത്ത കെ കൃഷ്ണന്‍കുട്ടിക്കും മാത്യു ടി തോമസിനും സി കെ നാണുവിന്‍റെ നീക്കം കനത്ത വെല്ലുവിളിയാണ്.
ദേവഗൗഡ സി കെ നാണുവിനെ പുറത്താക്കി. നാണുവിന്‍റെ നേതൃത്വത്തില്‍ വിമതചേരി യോഗം ചേര്‍ന്ന് ദേവഗൗഡയെയും പുറത്താക്കി. പകരം സി കെ നാണുവിനെ പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായും പ്രഖ്യാപിച്ചു. കര്‍ണാടകയിലെ ജെ ഡി എസ് മുന്‍ അധ്യക്ഷന്‍ സി എം ഇബ്രാഹിമുമായി ചേര്‍ന്നാണ് സി കെ നാണുവിന്‍റെ കരുനീക്കങ്ങള്‍. രാഷ്ട്രീയമായി മാത്രമല്ല, നിയമപരമായും യഥാര്‍ത്ഥ ജെ ഡി എസ് തങ്ങളാണെന്ന് അവകാശപ്പെടാനാണ് നീക്കം.
എന്നാല്‍ മാത്യു ടി തോമസ് നേതൃത്വം നല്‍കുന്ന സംസ്ഥാന ഘടകം സി കെ നാണുവിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളാണെന്ന് അവകാശപ്പെട്ട് സി കെ നാണു പക്ഷം എല്‍ ഡി എഫിനെ സമീപിക്കുന്നത്. അങ്ങനെ വന്നാല്‍ കെ കൃഷ്ണന്‍കുട്ടിക്കും മാത്യു ടി തോമസിനും നിലപാട് പ്രഖ്യാപിക്കേണ്ടിവരും. നിലവില്‍ ബി ജെ പിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കുന്നില്ല എന്ന നിലപാട് മാത്രമാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. അതേസമയം സി കെ നാണുവിനൊപ്പം പോയാല്‍ കൂറുമാറ്റ നിയമം ഉള്‍പ്പെടെ പയറ്റാനുള്ള നീക്കത്തിലാണ് ദേവഗൗഡ പക്ഷം. ആരാണ് യഥാര്‍ത്ഥ ജെ ഡി എസ് എന്ന കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ ഇതുവരെ സമവായത്തില്‍ എത്തിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam