
കൊച്ചി: കേരളത്തിൽ എയിംസ് ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നൽകി. കേരളത്തിൽ എയിംസ് വേമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. കേരളത്തിൽ എയിംസിന്‍റെ ആവശ്യകതയുണ്ടെന്നും ജനസാന്ദ്രത കൂടിയ സ്ഥലമാണെന്നും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് കേരളത്തിൽ എയിംസ് വൈകുന്നുവെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനും കേന്ദ്രം മറുപടി നൽകി. 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും നാലെണ്ണം നിർമ്മാണ ഘട്ടത്തിലാണെന്നും കേന്ദ്രം മറുപടി നൽകി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു. കേന്ദ്ര സർക്കാർ നയപരമായ തീരുമാനമെടുത്തെങ്കിൽ മാത്രമേ സാധ്യതാ പഠനം നടത്താനാകൂവെന്നും സത്യവാങ്മൂലം നൽകി.
എയിംസിനായി സംസ്ഥാന സർക്കാർ 10 വർഷമായി ഒന്നും ചെയ്തില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷക വാദിച്ചു. 2016 ൽ കേന്ദ്രം പദ്ധതി മുന്നോട്ട് വെച്ചുവെന്നും എന്നാൽ, അതിനുശേഷം നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും കേന്ദ്രം വാദിച്ചു. അതേസമയം, കേന്ദ്ര വാദം സംസ്ഥാനം തള്ളി. സ്ഥലം കണ്ടെത്തി നൽകിയിരുന്നുവെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നതാണെന്നും സര്‍ക്കാര്‍ നിരന്തരം എയിംസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അരിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി പുതിയതായി അനുവദിച്ച 22 എയിംസുകൾക്കും സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് അറിയിക്കാൻ കേന്ദ്രത്തിന് നിര്‍ദേശം നൽഖിയത്. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam