
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരാൻ സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വടക്കൻ കേരളത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം. നാളെയോടെ ഇത് ന്യൂനമർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകാനാണ് സാധ്യത. അടുത്ത ദിവസങ്ങളിൽ മറ്റൊരു ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കും. മത്സ്യതൊഴിലാളികൾക്കുള്ള വിലക്ക് തുടരുകയാണ്.
മാൻഡൌസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലപ്പെട്ടെങ്കിലും ഇതിൻ്റെ ഭാഗമായുള്ള പടിഞ്ഞാറൻ കാറ്റുകളാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. തമിഴ്നാട്ടിലൂടെ കര തൊട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കർണാടക - വടക്കൻ കേരളം വഴി അറബിക്കടലിൽ പ്രവേശിക്കും എന്നാണ് കരുതുന്നത്. ചക്രവാതച്ചുഴി അകന്നു പോകുന്നതോടെ മഴയ്ക്കും ശമനമുണ്ടാകും.
ഇന്ന് രാവിലെ എട്ടര വരെയുള്ള സമയത്ത് തെന്നല, ആലുവ, പരപ്പനങ്ങാടി, വൈന്തല, തുമ്പൂർമുഴ, തവനൂർ എന്നിവിടങ്ങളിലെല്ലാം നൂറ് മില്ലി മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെല്ലാം ഇന്നലെ തുടങ്ങിയ മഴ ഇന്നും ഇടവേളയില്ലാതെ തുടർന്നു.
അതേസമയം,മുക്കം പൂള പൊയിലിൽ മഞ്ഞ നിറത്തിൽ മഴ തുള്ളികൾ വീണതായി നാട്ടുകാർ. പൂള പൊയിലിലെ നാല് വീടുകളിലാണ് ഇപ്പോൾ മഞ്ഞ നിറത്തിൽ തുള്ളികൾ വീണതായി കണ്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇവിടെ പെയ്ത മഴയിലാണ് മഞ്ഞ നിറത്തിലുള്ള തുള്ളികൾ കണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്. അന്തരീക്ഷത്തിലെ രാസ പദാർത്ഥ സാന്നിദ്ധ്യമാവാം ഇതിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വിദഗ്ദർ പറഞ്ഞു. എന്നാൽ ശാസ്ത്രീയ വിശകലന ശേഷമേ ഈ പ്രതിഭാസത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമാകു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam