
കോട്ടയം: ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തിൽ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. അവനവൻ ചെയ്യുന്നത് സ്വയം ആലോചിക്കണമെന്നും കേരളത്തിന്‍റെ സംസ്കാരത്തിന് പറ്റുന്നതാണോ മന്ത്രി ചെയ്തതെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. ഒരു മന്ത്രി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്? തെറ്റായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. ഗണേഷ് കുമാർ മുൻപും സമാന സാഹചര്യത്തിലൂടെ പോയ ആളാണ്. അതാണ് വീണ്ടും ആവര്‍ത്തിക്കുന്നത്. തിരുത്താൻ മന്ത്രി തയ്യാറാകുന്നില്ല. മന്ത്രിസഭയിലെ ഒരു വ്യക്തി ഇത്തരം പ്രവർത്തനങ്ങൾ കാണിച്ചാൽ മുഖ്യമന്ത്രി മറുപടി പറയണം. പരാതിക്കാരി മന്ത്രിയുടെ ഭാര്യ തന്നെയാണ്. ഇക്കാര്യത്തിൽ എന്ത് നടപടിയെടുത്തുവെന്ന് പിണറായി വിജയൻ വ്യക്തമാക്കണം.
മുമ്പ് ഈ വിഷയം ഉണ്ടായപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഗണേഷ് കുമാറിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. ഗാർഹിക പീഡനമാണ് മന്ത്രിയുടെ ഭാര്യ ഉന്നയിച്ചത്. മന്ത്രിയുടെ കിടിലൻ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ എങ്ങനെ ശരിയാകും? ഗണേഷ് മന്ത്രിസ്ഥാനത്ത് ഇരുന്നാൽ പൊലീസ് അന്വേഷണം നടക്കില്ല. ഗണേഷ് കുമാറിന്റെ സ്റ്റാഫ് ആരുടെ ബലത്തിലാണ് പൊലീസിനെ തടഞ്ഞത്?
പൊലീസിനെ തടഞ്ഞുവെന്ന് ബോധ്യപ്പെട്ടതിനാൽ കേസ് വലിയ രൂപത്തിലേക്ക് പോകും. കേസെടുക്കാതിരിക്കാനുള്ള ശ്രമം നടക്കുകയാണ്. മന്ത്രിയുടെ സ്റ്റാഫ് പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തി. മന്ത്രിയുടെ ഭാര്യ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത പൊലീസിനെതിരെയും നടപടിയെടുക്കണം. ഇത് വെറും രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞ് ബാക്കി എല്ലാത്തിനെയും തമസ്കരിക്കരുത്. മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി എന്ത് നടപടിയെടുത്തുവെന്ന് പറയണം.
ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. കിട്ടിയ സന്ദർഭത്തിൽ ഗണേഷ് കുമാറിനെ അടിക്കാനുള്ള വടിയായി അല്ല കോൺഗ്രസിന് കാണുന്നത്. പൈങ്കിളി കഥകൾ പറഞ്ഞതിന് പ്രതിരോധിക്കുന്നത് അല്ല ശരി. കൃത്യമായ നിയമ നടപടി ഉണ്ടാവണം. ഗണേഷ്കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു. ഗണേഷ്‍കുമാര്‍ രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭ നാറും. വിദേശത്ത് നിന്ന് പോലും പരാതി സ്വീകരിക്കുന്ന മുഖ്യമന്ത്രി ഗണേഷ്‍കുമാറിന്‍റെ ഭാര്യയിൽ നിന്ന് പരാതി എഴുതി വാങ്ങണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഗണേഷ്‍കുമാര്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. മുഖ്യമന്ത്രി മൂന്ന് ദിവസമായി പരാതിയിൽ അടയിരുന്നു.മന്ത്രിയുടെ ഭാര്യക്ക് പോലും രക്ഷയില്ലെന്നും ഇതാണോ സ്ത്രീ സുരക്ഷയെന്നും ചെന്നിത്തല ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam