
മൂന്നാര്‍: ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ അക്രമം. പടയപ്പയും അരിക്കൊമ്പനും ഇടുക്കിയില്‍ വീണ്ടും ആക്രമണങ്ങള്‍ നടത്തി. കെഎസ്ആര്‍ടിസി ബസിന് നേരെയാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 12 മണിയോടെയാണ് മൂന്നാർ നെയ്മക്കാടിന് സമീപത് വെച്ച് പടയപ്പ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയത്. പഴനിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റിന് നേരെയാണ് പടയപ്പ പാഞ്ഞടുത്തത്. ബസ് തടഞ്ഞ കാട്ടാന ബൈസിന്‍റെ സൈഡ് മിറര്‍ തകർത്തു.
ആന വഴിമുടക്കി നിന്നതോടെ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം നെയ്മകാട്ടിൽ പച്ചക്കറി കൃഷി പടയപ്പ തകർത്തിരുന്നു. പൂപ്പാറയില്‍ ആണ് അരിക്കൊമ്പന്‍റെ ആക്രമണമുണ്ടായത്. തലക്കുളത്ത് ബസവരാജ് എന്നയാളുടെ വീട് ആന ഭാഗീകമായി തകര്‍ത്തു. പുലര്‍ച്ചെ രണ്ടുമണിയോടെ യായിരുന്നു സംഭവം. ആക്രമണം നടന്ന സമയത് വീട്ടിൽ താമസക്കാര്‍ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. നാട്ടുകാർ ബഹളം വെച്ചാണ് പ്രദേശത്തു നിന്നും ആനയെ തുരത്തിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ, 15 ലധികം വീടുകളാണ് ആനയുടെ ആക്രമണത്തിൽ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി തകർന്നിട്ടുള്ളത്. 10 ദിവസത്തിലധികമായി, മൂന്നാർ കടലാർ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന കൂട്ടം സ്ഥിരമായി നാശം വിതയ്ക്കുന്നുണ്ട്. പടയപ്പയും അരികൊമ്പനും കാട്ടിലേക്ക് തിരികെ പോയെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം. എങ്കിലും രാത്രികളിള്പ്രത്യേക ജാഗ്രത വേണമെന്ന് വനംവകുപ്പ് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Read More : 'ആര് പറഞ്ഞു ഇവിടെ കാർ പാര്‍ക്ക് ചെയ്യാന്‍, ഇത് ഞങ്ങളുടെ സ്ഥലം'; എഞ്ചിനീയറെ 10 അംഗ സംഘം വെടിവെച്ച് വീഴ്ത്തി