കാട്ടുതീ ദുരന്തത്തിൽ ഞെട്ടി കൊറ്റമ്പത്തൂര്‍ ; വെന്തു മരിച്ചത് മൂന്ന് വനപാലകര്‍

By Web TeamFirst Published Feb 17, 2020, 9:53 AM IST
Highlights

കാട്ടുതീയിൽ അകപ്പെട്ടുള്ള മരണം കേരളത്തിൽ ഇതാദ്യാമായാണ്. പത്തംഗ വനപാലക സംഘത്തിലെ മൂന്ന് പേര്‍ക്കാണ് അപകടം സംഭവിച്ചത്. തീയണച്ചതിന് ശേഷവും ഉൾക്കാട്ടിൽ നിന്ന് പുക ഉയരുന്നതിനാൽ വനപാലകരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും വീണ്ടും പരിശോധന നടത്തും.

തൃശൂര്‍: കാട്ടുതീയിൽ പെട്ട് മൂന്ന്പേര്‍ അതിദാരുണമായി വെന്ത് മരിച്ച കൊറ്റമ്പത്തൂര്‍ വനമേഖലയിൽ വീണ്ടും കാട്ടുതീ ആശങ്ക. വനമേഖലയിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ വീണ്ടും പരിശോധന നടത്താനാണ് വനപാലകരുടേയും ഫയര്‍ഫോഴ്സ് സംഘത്തിന്‍റെയും തീരുമാനം. 

തൃശൂര്‍ ദേശമംഗലത്തിന് സമീപത്തുള്ള കൊറ്റമ്പത്തൂര്‍ വനമേഖലയിൽ ഇന്നലെ വൈകീട്ടോടെയാണ് കാട്ടുതീ പടര്‍ന്നത്. വടക്കാഞ്ചേരി റേഞ്ചിനു കീഴിലുള്ളതാണ് ഈ പ്രദേശം. തീ അണക്കാൻ ശ്രമിച്ച പൂങ്ങോട് ഫോറസ്റ്റ് ഓഫീസിലെ
10 അംഗ സംഘത്തിലെ മൂന്ന് പേർക്കാണ് അപകടം പറ്റിയത്.

അക്കേഷ്യ മരങ്ങൾ ഏറെയുള്ള പ്രദേശത്ത് ഉറങ്ങിയ ഇലകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ചൂറ്റുപാടും തീ പടര്‍ന്ന് പിടിച്ചതോടെ വനപാലക സംഘം കാട്ടുതീയ്ക്കകത്ത് അകപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരൻ കൂടിയായ ട്രൈബൽ വാച്ചര്‍ കെവി ദിവാകരൻ . താൽക്കാലിക ഫയര്‍ വാച്ചര്‍മാരായ എരുമപ്പെട്ടി സ്വദേശി  എംകെ വേലായുധൻ, കുമരനല്ലൂര്‍ സ്വദേശി വിഎ ശങ്കര്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടേയും മൃതദേഹങ്ങൾ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

കൊറ്റമ്പത്തൂര്‍ വനമേഖലയിൽ എത്തി നടരാജ് പരശുറാം തയ്യാറാക്കിയ റിപ്പോര്‍ട്ട്: 

"


കാടിനു നടുവിലുള്ള പ്രദേശമായതിനാൽ തീ അണക്കുന്നതും  ദുഷ്കരമായി. രക്ഷാപ്രവർത്തനത്തിനിടെ പുകയുയർന്നതിനാൽ പലർക്കും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വിവിധ റേഞ്ചിൽ നിന്നുള്ള വനപാലകരും അഗ്നിരക്ഷാ സേനയുമാണ് രക്ഷ പ്രവർത്തനങ്ങൾ നടത്തിയത്. കേരള തമിഴ്നാട് അതിര്‍ത്തിയിലെ കുരങ്ങിണി മലയിൽ കാട്ടു തീ പടര്‍ന്ന് വിനോദ സഞ്ചാരികൾ അടക്കം 23 പേര്‍ കഴിഞ്ഞ വര്‍ഷം വെന്ത് മരിച്ചിരുന്നു. കാട്ടുതീയിൽ അകപ്പെട്ട് മരണം സംഭവിക്കുന്നത് കേരളത്തിൽ ഇതാദ്യമാണ്. 

ദാരുണമായ സംഭവമാണെന്ന് വനം മന്ത്രി പ്രതികരിച്ചു. ദുരന്തത്തിൽ അകപ്പെട്ടവരുടെ കുടുംബത്തിന്  അടിയന്തര  സഹായമെത്തിക്കുന്നത് അടക്കം ആവശ്യങ്ങളും ശക്തമായിട്ടുണ്ട്. 

click me!