പാർട്ടിക്ക് ദേശീയതലത്തിലുണ്ടായത് പോലെ കേരളത്തിലും വളർച്ച കൈവരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് മുന്നോട്ടുപോകാൻ തീരുമാനമുണ്ടായെന്നാണ് ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം ശ്രീധരൻ പിള്ള പറഞ്ഞത്.
കൊച്ചി: പാർട്ടിയുടെ അംഗസംഖ്യ 2020 ആകുമ്പോഴേക്ക് നൂറ് ശതമാനം കൂട്ടാൻ ലക്ഷ്യമിട്ട് വൻ അംഗത്വ ക്യാംപെയ്‍ൻ തുടങ്ങുമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കേരളത്തിൽ ബിജെപിക്കുള്ള 15 ലക്ഷം അംഗസംഖ്യ 2020 ആകുമ്പോഴേക്ക് 30 ലക്ഷമാക്കണം. ഇതിനായി ന്യൂനപക്ഷമേഖലകളിലുള്ളവരെയും ഉൾപ്പെടുത്തി വൻ പ്രചാരണപരിപാടികൾ തുടങ്ങുമെന്നും കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം ശ്രീധരൻ പിള്ള വ്യക്തമാക്കി.
അടുത്ത മാസം ആറ് മുതൽ ജനുവരി 2020 വരെയാകും ബിജെപി അംഗത്വ ക്യാംപെയ്ൻ സംഘടിപ്പിക്കുക. പാർട്ടിക്ക് ദേശീയതലത്തിലുണ്ടായത് പോലെ കേരളത്തിലും വളർച്ച കൈവരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് മുന്നോട്ടുപോകാൻ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളുടെ ചുമതല ആറ് നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ചുമതലാപ്പട്ടിക ഇങ്ങനെ:
മഞ്ചേശ്വരം: പി കെ കൃഷ്ണദാസ്
എറണാകുളം: സി കെ പത്മനാഭൻ
അരൂർ: കെ സുരേന്ദ്രൻ
പാലാ: ശോഭാ സുരേന്ദ്രൻ
കോന്നി: എ എൻ രാധാകൃഷ്ണൻ
വട്ടിയൂർക്കാവ്: എം ടി രമേശ്
ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച ആശങ്കപ്പെടുത്തുന്നുവെന്ന സിപിഎം റിപ്പോർട്ടിലെ പരാമര്‍ശം അംഗീകാരമായി കണക്കാക്കുന്നുവെന്ന് പറഞ്ഞ ശ്രീധരൻ പിള്ള ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് പരിഹസിച്ചു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ്സിന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും ശ്രീധരന്‍ പിള്ള കൊച്ചിയില്‍ പറഞ്ഞു.