
തൃശൂര്‍: കണ്ണൂരിൽ മത്സര സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി അതൃപ്തി തുടരുന്ന കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പരിഭവവും പിണക്കവും എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. സുധാകരൻ ഉള്‍പ്പെടെയുള്ള എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേതായിരിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ ബിജെപിയിൽ പോകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് വെറെ ആളെ നോക്കണമെന്നായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി.
ചില എംപിമാർക്ക് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഇക്കാര്യത്തിൽ യഥാസമയം തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കെ സുധാകരൻ പരിഭവമായാണ് നാട്ടിലേക്ക് വന്ന് അത് എന്ന് തോന്നുന്നില്ല. സുധാകരന്റെ എഫ് ബി പോസ്റ്റ് കണ്ണൂരിനോടും പാർട്ടിയോടമുള്ള സ്നേഹമാണ് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാന്റിന്റെ തീരുമാനത്തിന് വിരുദ്ധമായി പോകുന്ന ആളാണ് സുധാകരൻ എന്ന് തോന്നുന്നില്ല. താൻ മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് പലതവണ ആവർത്തിച്ചതാണ്. എല്ലാ വശങ്ങളും ആലോചിച്ചേ പാർട്ടി തീരുമാനമെടുക്കു.ജയസാധ്യത പരിഗണിച്ചു കൊണ്ടുള്ള കാര്യങ്ങളാണ് തീരുമാനിക്കുക. ജനങ്ങളെ നിരാശപ്പെടുത്താൻ ഒരു കോൺഗ്രസ് നേതാവും പ്രവർത്തിക്കില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് രംഗത്തെ പരിതാപകരമായ അവസ്ഥയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ കഴിയുമോ എന്ന ചിന്തയിൽ നിന്നുള്ള മലക്കം മറച്ചിലായേ ശബരിമലയിലെ യുവതി പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാട് മാറ്റം കാണാനാകു. ഈ നിലപാട് നേരത്തെ എടുക്കേണ്ടത് ആയിരുന്നുഎങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. സുപ്രീംകോടതിവിധി ഉടൻ വന്ന ഉടൻ തന്നെ സമവായത്തിലേക്ക് പോയി വിധി നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ട് സുപ്രീംകോടതിയെ അറിയിച്ചിരുന്നെങ്കിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഭക്തജനങ്ങൾക്ക് പ്രയാസമുണ്ടാവുമായിരുന്നില്ല. നാശങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഒരുപാട് പേർക്ക് കേസുമായി നടക്കേണ്ടി വരുമായിരുന്നില്ല. സിപിഎമ്മിന്‍റെ വിശ്വാസവിരുദ്ധ നിലപാട് മൂലമാണ് ഇത് ഉണ്ടായത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സമയം വേണ്ടിവന്നു വിശ്വാസ വിരുദ്ധ നിലപാട് മാറ്റിയിട്ട് മലക്കം മറിയാൻ. കേരള സമൂഹം ഇത് തിരിച്ചറിയും.ഇപ്പോഴെങ്കിലും തീരുമാനമെടുത്തത് നന്നായി. ജനവിരുദ്ധ നിലപാടുകൾ മാറ്റാൻ രണ്ടു മാസങ്ങൾക്കകം പുതിയ യുഡിഎഫ് സർക്കാർ വരും. ഇപ്പോഴത്തെ തീരുമാനം തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള സ്പോൺസേർഡ് പ്രോഗ്രാമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam