അന്തരീക്ഷത്തിൽ കാറ്റിന്‍റെ അസ്ഥിരത, കേരളത്തിൽ ബുധനാഴ്ച മുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Published : Oct 07, 2025, 11:03 PM IST
KERALA RAIN

Synopsis

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത. കാലവർഷക്കാറ്റ് ദുർബലമായ സാഹചര്യത്തിൽ അന്തരീക്ഷത്തിലെ കാറ്റിന്റെ അസ്ഥിരതയാണ് ഇതിന് കാരണം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത. മലയോര, ഇടനാട് മേഖലയിലാകും കൂടുതലായും ഇടിമിന്നൽ മഴക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. കാലവർഷക്കാറ്റ് പൊതുവെ ദുർബലമായ സാഹചര്യത്തിൽ അന്തരീക്ഷത്തിൽ കാറ്റിന്റെ അസ്ഥിരതയാണ് ഇടിമിന്നൽ മഴക്ക് കാരണമാകുന്നതെന്നാ കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളം ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. ഒക്ടോബർ പകുതിയോടെയോ ശേഷമോ കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന വിവിധ ഏജൻസികൾ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ സാധ്യത പ്രവചനവും യെല്ലോ അലർട്ടും

07/10/2025 : പത്തനംതിട്ട, ഇടുക്കി

08/10/2025 : കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്

09/10/2025 : പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

10/10/2025 : പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ

11/10/2025 : പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നൽ മഴ സാധ്യതയെക്കുറിച്ചുള്ള രാജീവൻ എരിക്കുളത്തിന്‍റെ കുറിപ്പ്

നാളെ മുതൽ ഉച്ചക്ക് ശേഷം/ രാത്രി ഇടി മിന്നലോടു കൂടിയ മഴയിൽ മലയോര ഇടനാട് മേഖലയിൽ വർധനവ് പ്രതീക്ഷിക്കുന്നു. തീരദേശ മേഖലയിൽ ചെറിയ രീതിയിൽ മഴ ലഭിച്ചേക്കും. കാലവർഷക്കാറ്റ് പൊതുവെ ദുർബലമായ സാഹചര്യത്തിൽ അന്തരീക്ഷത്തിൽ കാറ്റിന്റെ അസ്ഥിരത ( wind instability ), പ്രത്യേകിച്ച് പശ്ചിമ ഘട്ട മേഖലക്ക് മുകളിൽ, വർധിക്കുന്നതിലാണ് ഇടി മിന്നൽ മഴക്ക് കാരണം. ഒക്ടോബർ പകുതിക്ക് മുന്നേ തന്നെ കാലവർഷ കാറ്റ് പൂർണമായും പിൻവാങ്ങിയിരുന്നു. ഒക്ടോബർ പകുതി / ശേഷം കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന വിവിധ ഏജൻസികൾ നൽകുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം ) 15°N അക്ഷാംശം വരെ പിന്മാറിയതിന് ശേഷം, താഴ്ന്ന തലത്തിലുള്ള കാറ്റിന്‍റെ ദിശ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് മാറുമ്പോഴാണ് വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) ആരംഭിക്കുന്നത്. തെക്കുകിഴക്കൻ ഉപദ്വീപിയ ഇന്ത്യയിൽ കിഴക്കൻ കാറ്റ് (Easterlies) സാധാരണയായി ഒക്ടോബർ 14 ആണ് ആരംഭിക്കുന്നത്. തീര ദേശ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വടക്കുകിഴക്കൻ മൺസൂൺ ( തുലാവർഷം ) ആരംഭിക്കുന്ന സാധാരണ തീയതി ഒക്ടോബർ 20 ആണ്. തുടർന്ന് കേരളത്തിലും തുലാവർഷ മഴ എത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ