
കൊച്ചി: വൈപ്പിനിൽ ഗ്യാസ് ഏജൻസി ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആരോപണവിധേയനായ സിഐടിയു നേതാവ് അനിൽകുമാറിനെതിരെ പരാതിയുമായി മറ്റൊരു സ്ത്രിയും രംഗത്ത്. സിഐടിയു നേതാക്കൾക്ക് കൈക്കൂലി നൽകാത്തതിനാൽ കരാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടുവെന്നാണ് പാരിപ്പള്ളി സ്വദേശിനി അനീസ ബീവിയുടെ ആരോപണം. ജോലിയില്‍ തിരിച്ചുകയറാൻ അനിൽകുമാറിന്റെ കാലുപിടിക്കാൻ ഐ.ഒസിയിലെ ചീഫ് പ്ലാന്റ് മാനേജര്‍ പറഞ്ഞെന്നും ഇവർ ആരോപിക്കുന്നു.
വൈപ്പിനിലെ ഗ്യാസ് ഏജൻസി ഉടമകളെ സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തിയ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് അനിൽകുമാറിനെതിരെ പരാതിയുമായി അനീസ ബീവിയെത്തിയത്. പാരിപ്പള്ളിയിലെ ഐ.ഒ.സി പ്ലാന്റില്‍ രണ്ടു വര്‍ഷമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുകയായിരുന്ന അനീസ. എന്നാൽ കഴിഞ്ഞ ആഗസ്റ്റിൽ അകാരണമായി ജോലിയിൽ നിന്നും പുറത്താക്കിയെന്നാണ് ആരോപണം. തിരിച്ചു കയറാന്‍ പലവിധ ശ്രമവും നടത്തി. ചീഫ് പ്ലാന്റ് മാനേജറേയും വിളിച്ചു. സിഐടിയു നേതാവായ അനിൽകുമാറിന്റെ കാലുപിടിക്കാനായിരുന്നു മാനേജറുടെ ഉപദേശമെന്നാണ് അനീസ ബീവി ആരോപിക്കുന്നത്.
പെട്രോളിയം ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായ അനിൽകുമാറാണ് പല പ്ലാന്റുകളിലേയും കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അനീസ പറയുന്നു. ജോലിയിൽ തിരികെ കയറണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് സിഐടിയു നേതാക്കൾ ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
താൻ ബിഎംഎസ് യൂണിയനിൽ ചേര്‍ന്നതും സിഐടിയുക്കാരെ പ്രകോപിപ്പിച്ചെന്ന് അനീസ ബീവി പറയുന്നു. ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങിയാണ് പ്ലാന്റിലേക്കുള്ള കരാർ ജോലിക്ക് പോലും ആളുകളെ എടുക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകി. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് പാരിപ്പള്ളി ഐഒസി പ്ലാന്റിലെ സിഐടിയു നേതാക്കൾ പറയുന്നത്. അനീസയോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും കരാറെടുത്തയാളാണ് ഇവരെ ജോലിയിൽ നിന്നും പുറത്താക്കിയതെന്നുമാണ് സിഐടിയുവിന്റെ വാദം. അനീസയെ മുൻ നിർത്തി ബിഎംഎസ് വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും സിഐടിയു ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam