
കാസര്‍കോട്: കാസർകോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി.
താൻ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 24കാരിയായ ജസീല വിഷം കഴിച്ചത്. ജസീലയുടെ വീഡിയോയും പുറത്തുവന്നു. ഭർത്താവിന്‍റെ വീടിന്‍റെ അടുത്തുള്ള അയൽവാസിയായ യുവാവും കുടുംബവും ചേർന്ന് ജസീലയ്ക്കെതിരെ ഉന്നയിച്ച മോഷണ ആരോപണവും തുടർന്നുണ്ടായ പരസ്യമായ സ്വഭാവഹത്യയുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ വെച്ച് വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ യുവതിയെ ചോദ്യം ചെയ്യലിന്‍റെ പേരിൽ മാനസികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. രണ്ട് കുട്ടികളുടെ മാതാവായ ജസീലയെ ഇല്ലാത്ത കുറ്റത്തിന്‍റെ പേരിൽ സാമൂഹിക മാധ്യമത്തിൽ അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തിൽ ആദൂർ പൊലീസ് ചോദ്യം ചെയ്തെങ്കിലും ജസീലയ്ക്ക് എതിരെ തെളിവുകളില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ജസീലയുടെ മരണത്തിൽ വിദ്യാനഗർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ജസീലയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam