
കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് നടക്കാവ് എസ്ഐ അടക്കമുള്ള സംഘം മർദിച്ചതായി യുവതിയുടെ പരാതി. 3 സ്ത്രീകളും 4 കുട്ടികളുമുൾപെടെയുളള സംഘത്തെ പ്രകോപനമില്ലാതെ മർദ്ദിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. യുവതി കാക്കൂർ പോലീസിൽ പരാതി നൽകി. നടക്കാവ് എസ് ഐ വിനോദും സഹോദരനുമാണ് മർദ്ദിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു.
കോഴിക്കോട് നടക്കാവ് എസ്ഐയും സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കൊളത്തൂർ ചീക്കിലോടിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. 3 സ്ത്രീകളും 4 കുട്ടികളുമുൾപെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ രണ്ട് യുവാക്കൾ തർക്കിക്കുകയായിരുന്നെന്നാണ് പരാതി. ശേഷം ഇവർ എസ്ഐ വിനോദിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അസഭ്യം പറഞ്ഞ എസ്ഐ പിന്നീട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം.
ബന്ധുവിന്റെ വിവാഹപാർട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്ഐ ഉൾപ്പെട്ട സംഘമെന്നും ഇവർ മദ്യലഹരിയിലായിരുന്നെന്നും യുവതി പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനവും തകർക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. കാക്കൂർ പൊലീസിൽ യുവതി പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി സംബന്ധിച്ച് എസ്ഐയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam