
പത്തനംതിട്ട: പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തു.
സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക് തെരുവുനായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് സംസ്ഥാന സർക്കാർ ഒരു കർമ്മസേനക്ക് രൂപം നൽകണമെന്ന വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോണിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ ഇതിനാവശ്യമായ പദ്ധതി രൂപരേഖ തയ്യറാക്കാനുള്ള നടപടികൾ ആരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിട്ടുണ്ട്.
തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം വിധിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ/കമ്മറ്റിയുടെ സേവനം അത്യന്താപേക്ഷിതമാണെന്നും ഇതിന്റെ പ്രവർത്തനം തുടരുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് പേവിഷബാധ കാരണമുള്ള മരണങ്ങൾക്ക് കടിഞ്ഞാണിടാനും തെരുവുനായ ശല്യം അമർച്ച ചെയ്യാനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് കമ്മീഷൻ നടപടി ആരംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam