
തിരുവനന്തപുരം: പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ അച്ഛന്‍. കേസിൽ ഒത്തുതീർപ്പിനില്ലെന്നും ഒത്തുതീർക്കാൻ ഇത് പാർട്ടി വിഷയമല്ലെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു. പൊലീസ് ഇതുവരെ കേസ് അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാലേ തൃപ്തിയുണ്ടോ എന്ന് പറയാൻ കഴിയു. ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷനെ കുറിച്ച് അറിയില്ല. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കമ്മീഷൻ ഉണ്ടെങ്കിൽ സഹകരിക്കുമെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു.
അതേസമയം എൻസിപി നേതാവിനെതിരെ പീഡന പരാതിയില്‍ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പദ്മാകരൻ കയ്യില്‍ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു യുവതിയുടെ പരാതി. പരാതിയിൽ പറയുന്ന സംഭവങ്ങൾ നടന്ന സമയത്തെപ്പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാൽ മന്ത്രിയുടെ കേസിലെ ഇടപെടൽ പുറത്തു വന്നതോടെ പൊലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു. പദ്മാകരനും, എൻസിപി പ്രവർത്തകൻ രാജീവിനും എതിരെയാണ് കേസ് എടുത്തത്. ഉൾപാർട്ടി പ്രശ്നങ്ങളെ തുടർന്നുള്ള വ്യാജ പരാതി എന്നാണ് പദ്മാകരനും അനുകൂലികളും വിശദീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam