
തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കെതിരായ പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷൻ. പരാമർശത്തിൽ മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് എംസി ജോസഫൈൻ ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. സ്ത്രീ മന്ത്രിയായാൽ എന്തും പറയാമെന്ന അവസ്ഥയുണ്ട്. കേസെടുക്കുന്ന കാര്യം മന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ജോസഫൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോൾ കോവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്നായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് വിഷയത്തിലുണ്ടായത്. പ്രസ്താവനയ്ക്ക് പിന്നാലെ നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും, നിപയെ അതിജീവിച്ച നഴ്സിംഗ് വിദ്യാർത്ഥിനി അജന്യയും മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് എതിരായ കൊവിഡ് റാണി പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. പ്രസ്താവന വലിയ വിവാദമായ സാഹചര്യത്തിലായിരുന്നു മുല്ലപ്പള്ളി വിശദീകരണത്തിന് തയ്യാറായത്.
പ്രസംഗത്തിൽ നിന്ന് ഒരു ഭാഗം അടർത്തിയെടുത്തതാണെന്നാണ് മുല്ലപ്പള്ളിയുടെ ന്യായീകരണം. സർക്കാരിന്റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് പറയാനാണ് ശ്രമിച്ചതെന്നും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് അവകാശികൾ ഡോക്ടർമാർ അടക്കം ആരോഗ്യ പ്രവര്‍ത്തകരാണെന്ന് പറയാനാണ് ശ്രമിച്ചതെന്നും വിശദീകരിച്ച മുല്ലപ്പള്ളി പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam