Latest Videos

Honor Attack | ചിറയിൻകീഴ് ദുരഭിമാന മർദ്ദനം; മിഥുന്‍റെ ചികിത്സ സൗജന്യമാക്കിയതായി വനിതാ കമ്മീഷൻ

By Web TeamFirst Published Nov 4, 2021, 8:47 PM IST
Highlights

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയിൽ കഴിയുന്ന മിഥുന്‍റെ ചികിത്സയ്ക്ക് വേണ്ടി വനിതാ കമ്മീഷൻ ഇടപെട്ടിരുന്നു. ചികിത്സയ്ക്കായി സഹായിക്കണമെന്ന് മിഥുന്‍റെ ഭാര്യ ദീപ്തി വനിതാ കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു.

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്‍റെ ( Honor Attack ) പേരിൽ മർദ്ദനമേറ്റ മിഥുന്‍റെ ചികിത്സ സൗജന്യമാക്കിയതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷാഹിദ കമാൽ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയിൽ കഴിയുന്ന മിഥുന്‍റെ ചികിത്സയ്ക്ക് വേണ്ടി വനിതാ കമ്മീഷൻ ഇടപെട്ടിരുന്നു. ചികിത്സയ്ക്കായി സഹായിക്കണമെന്ന് മിഥുന്‍റെ ഭാര്യ ദീപ്തി വനിതാ കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇടപെടൽ. ഷാഹിദാ കമാല്‍ ദീപ്തിയെ ചിറയിൻകീഴിലെ വീട്ടിലെത്തി കണ്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.

തിരുവനന്തപുരത്തെ ദുരഭിമാന മര്‍ദ്ദനത്തില്‍ പ്രതിക്ക് എല്ലാ ഒത്താശയും ചെയ്ത് പൊലീസെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ മാസം 31 നാണ്  ഡാനിഷ്  സഹോദരി ദീപ്തിയെയും ഭര്‍ത്താവ് മിഥുനെയും തന്ത്രപരമായി വിളിച്ചുവരുത്തിയത്. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. അക്രമ വിവരം അറിഞ്ഞ് സംഭവം നടന്ന ചിറയിൻകീഴ് ബീച്ച് റോഡിലേക്ക് പൊലീസ് എത്തി. സമീപവാസികളോട് വിവരം ചോദിച്ച ശേഷം ഡാനിഷ് താമസിക്കുന്ന വീട്ടിലെത്തി കാര്യം തിരക്കി മടങ്ങി.

സംഭവത്തിന്‍റെ ഗൗരവം മനസിലാക്കാതെ പൊലീസ് കാണിച്ച ഈ ഉദാസീനതയാണ് ഡാനിഷിന് രക്ഷപ്പെടാൻ അവസരമൊരുക്കിയത്. എന്താണ് ഇയാളെ  അപ്പോള്‍ കസ്റ്റഡിയിലെടുക്കാത്ത് എന്ന ചോദ്യത്തിന് പരാതി ഉണ്ടായിരുന്നില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ചിറയൻകീഴ് എസ്എച്ച്ഒ നല്‍കിയ മറുപടി. മിഥുനെ ആശുപത്രിയിലാക്കി പിറ്റേദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പൊലീസിന് നല്‍കുന്നത്. അതായത് നവംബര്‍ 1ന്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. 

അന്ന് കേസെടുത്ത പൊലീസ് പക്ഷേ മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ അപ്പോഴും തയ്യാറായില്ല. ഇന്നലെ ദീപ്തി ചിറയിൻകീഴ് പ്രസ്ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ടെന്നറിഞ്ഞ ഡാനിഷ് മുങ്ങി. ഫോണും സ്വിച്ച് ഓഫ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ തമിഴ്നാട്ടിലാണ്. ലോക്കല്‍ പൊലസിസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കൈമാറി. 

click me!