മരം മുറി വിവാദം; റവന്യുവകുപ്പിന്റെ ഉത്തരവ് സദുദ്ദേശത്തോടെ ഇറക്കിയതാണെന്ന് മുൻ മന്ത്രി ചന്ദ്രശേഖരൻ

By Web TeamFirst Published Jun 11, 2021, 11:16 AM IST
Highlights

1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് ഭൂമി പതിച്ചുനൽകിയയിടത്ത്‌ കർഷകൻ വച്ചതോ കിളിർത്തുവന്നതോ ആയ മരങ്ങൾ മുറിക്കാൻ മാത്രമാണ് അനുമതി നൽകിയത്. എല്ലാ തരം പട്ടയങ്ങളിൽനിന്നും മരംമുറിക്കാൻ പറ്റില്ല. ഉത്തരവിന് വിരുദ്ധമായി മരംമുറി നടന്നതോടെയാണ് ഉത്തരവ് പിൻവലിച്ചതും മറ്റൊരു ഉത്തരവ് ഇറങ്ങാതിരുന്നതും. 

കാസർകോട്: മരംമുറി വിവാദത്തിൽ പ്രതികരണവുമായി മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടുള്ള റവന്യുവകുപ്പിന്റെ ഉത്തരവ് സദുദ്ദേശപരമായി ഇറക്കിയതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്തും മരംമുറിച്ചെങ്കിൽ നടപടിയുണ്ടാവും എന്നും ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു.


1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് ഭൂമി പതിച്ചുനൽകിയയിടത്ത്‌ കർഷകൻ വച്ചതോ കിളിർത്തുവന്നതോ ആയ മരങ്ങൾ മുറിക്കാൻ മാത്രമാണ് അനുമതി നൽകിയത്. എല്ലാ തരം പട്ടയങ്ങളിൽനിന്നും മരംമുറിക്കാൻ പറ്റില്ല. ഉത്തരവിന് വിരുദ്ധമായി മരംമുറി നടന്നതോടെയാണ് ഉത്തരവ് പിൻവലിച്ചതും മറ്റൊരു ഉത്തരവ് ഇറങ്ങാതിരുന്നതും. റവന്യൂ ഉത്തരവ് കർഷക സംഘടനകളുടെയും കൃഷിക്കാരുടെയും അഭിപ്രായങ്ങൾ മാനിച്ചായിരുന്നു. 2005 ൽ കെ.എം മാണി റവന്യൂ മന്ത്രിയായിരിക്കെ കൊണ്ടുവന്ന നിയമത്തിലെ കാര്യങ്ങളും പരിഗണിച്ചിട്ടുണ്ട്. മരവ്യാപാരികൾ ഓഫീസുമായി ബന്ധപ്പെട്ടിട്ടില്ല. ഒരു റോജിയെയും അറിയില്ല. നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല എന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു. 

മരംമുറി സംഭവത്തിൽ റവന്യൂ വകുപ്പ് ഇറക്കിയ അനുമതി ഉത്തരവ് വനം വകുപ്പിന്റെ എതിരഭിപ്രായം മറികടന്നാണെന്ന് കണ്ടെത്തിയിരുന്നു. മരം മുറിക്കാൻ നിയമവകുപ്പിന്റെ അനുമതി വേണമെന്ന നിർദ്ദേശം തള്ളിക്കൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഇതു സംബന്ധിച്ച കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!