
തിരുവനന്തപുരം: സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
ക്രിസ്മസിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. പട്ടം സെന്‍റ് മേരീസ് പള്ളിയിൽ കര്‍ദിനാൾ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകൾക്ക് നേതൃത്വം നൽകി. പളളിയിലെ ഗായക സംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളുമുണ്ടായിരുന്നു. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു. ലത്തീൻ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. താമരശ്ശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ താമരശ്ശേരി മേരിമാതാ കത്തീഡ്രലിൽ തിരുക്കർമ്മങ്ങൾ നടന്നു. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസ് പള്ളിയിൽ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഏകീകൃത കുർബാന രീതിയാണ് ആസ്ഥാന പള്ളിയിൽ മാർ ആലഞ്ചേരി പിന്തുടർന്നത്.
തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്ക് ഇത് അതിജിവനത്തിന്‍റെ ക്രിസ്മസ്ര ആയിരുന്നു. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്കും വിഴിഞ്ഞം സമരങ്ങൾക്കും ശേഷം എത്തിയ ക്രിസ്മസ് ആഘോഷമാക്കുകയാണ് തീരവാസികൾ. വീടുകൾക്കും കടലിനും ഇടയിലുള്ള കടപ്പുറത്ത് കൂട്ടം കൂടിയാണ് വെട്ടുകാട് തീരത്ത് അര്‍ദ്ധരാത്രിവരെ നീണ്ട ക്രിസ്മസ് ആഘോഷം നടന്നത്. കൊവിഡ് കാലത്തിനു ശേഷമെത്തിയ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കാൻ പടക്ക വിപണിയും ഇത്തവണ സജീവമായിരുന്നു. ചെറു പട്ടണങ്ങളിലെല്ലാം നിരവധി പടക്ക കടകളാണ് ഇത്തവണ തുറന്നത്. വിഭവ സമൃദ്ധമായ ഭക്ഷണത്തിനൊനും കേക്കിനുമൊപ്പം പടക്കവും ക്രിസ്മസിന് അനിവാര്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam