
കണ്ണൂർ: കണ്ണൂരിൽ സിപിഎം ശക്തികേന്ദ്രമായ മോറാഴയിലെ വൈദേകം റിസോർട്ടിന്റെ ഡയറക്ടർ ബോർഡ് സ്ഥാപക അംഗമാണ് ഇ.പി ജയരാജന്റെ മകൻ ജയ്സൺ. കുന്നിടിച്ചുള്ള റിസോട്ട് നിർമ്മാണ സമയത്ത് തന്നെ പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയർന്നെങ്കിലും എല്ലാം ഒതുക്കിത്തീർക്കുകയായിരുന്നു. തനിക്ക് റിസോട്ടുമായി ഒരു ബന്ധവുമില്ലെന്ന് ഇപി പറയുമ്പോൾ പാർക്കുള്ളിൽ വിവാദം കനക്കുകയാണ്.
2014-ൽ ഇപി ജയരാജൻ്റെ മകൻ പികെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെപി രമേശ് കുമാറും ഡയറക്ടർമാരായാണ് വൈദേകം ആയുർവേദ ഹീലിങ് വില്ലേജ് എന്ന സംരഭം ആരംഭിക്കുന്നത്. ദേശീയ പാതയിൽ നിന്നും ആറ് കിലോമീറ്റർ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയുള്ള നിർമ്മാണം തുടങ്ങിയത് 2017ലാണ്. കുന്നിടിച്ചുള്ള നിർമ്മാണത്തിനെതിരെ തുടക്കത്തിൽ പ്രാദേശികമായി സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുവന്നു. പക്ഷെ ഇപി ഇടപെട്ടതോടെ പ്രതിഷേധങ്ങൾ തണുത്തു. സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയിൽ നിർമ്മാണത്തിനുള്ള അനുമതിയും കിട്ടി. 30 കോടിയാണ് റിസോർട്ടിൻ്റെ ആകെ നിക്ഷേപം.
ഇപിയുടെ ഭാര്യ ഇന്ദിരയും 2021 ഒക്ടോബറിൽ വൈദേകം ഡയറക്ടർ ബോർഡ് അംഗമായെങ്കിലും ഇപ്പോൾ റിസോർട്ടിന്റെ വെബ്സൈറ്റിൽ അവരുടെ പേരില്ല. റിസോർട്ടിൽ പ്രദേശത്തെ സിപിഎം അനുഭാവികൾക്ക് ജോലികൂടി നൽകി വിവാദങ്ങൾ അവസാനിപ്പിച്ച നേരത്താണ് പി ജയരാജൻ സംസ്ഥാനകമ്മറ്റിയിൽ ഇപിക്കെതിരെ ആഞ്ഞടിച്ചത്. തനിക്ക് റിസോർട്ടുമായും ബന്ധമില്ലെന്നും തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിന്റെ റിസോർട്ടാണെന്നുമുള്ള ഇപിയുടെ വാദം ദുർബലമാണ്. കണ്ണൂരിലെ പാർട്ടിക്കുള്ളിൽ നേതാക്കൻമാർ തമ്മിലുള്ള അധികാര ബലാബലത്തിലും ആയുർവേദ റിസോർട്ട് വിവാദം നിർണ്ണായകമാകുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam