
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. രാവിലെ എട്ട് മണിയോടെയാണ് ഐറിന എത്തിയത്. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‍സി ഐറീനയുടെ കപ്പിത്താൻ.
400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള ഐറിനക്ക് നാല് ഫുട്ബാൾ ഗ്രൗണ്ടുകളുടെ വലിപ്പവും 10 നില കെട്ടിടത്തിന്റെ ഉയരവുമുണ്ട്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും. 2023ൽ നിർമ്മിച്ച കപ്പലിൽ 35 ജീവനക്കാരുണ്ട്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണെന്ന പ്രത്യേകതയും വിഴിഞ്ഞത്തിന് സ്വന്തം. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളി കൂടിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ആമത് കപ്പലാണ് എംഎസ്‍സി ഐറിന.
മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറിന സീരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ. ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്ത് എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam