
കൽപ്പറ്റ: ടിഎൻ ഗോപകുമാർ ഭാവുകത്വമുള്ള പത്രപ്രവർത്തകനായിരുന്നുവെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. വയനാട് ദുരന്തം ലോകത്തിന്റെ മുന്നിൽ ഇത്രത്തോളം ശ്രദ്ധാ കേന്ദ്രമായി വരാൻ കാരണം ദൃശ്യമാധ്യമങ്ങളുടെ മത്സരമായിരുന്നുവെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. ആരോഗ്യകരമായ മത്സരമായിരുന്നു അത്. പത്രങ്ങളുടെ കാലമല്ല, ദൃശ്യ മാധ്യമങ്ങളുടെ കാലമാണിതെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ ടിഎൻജി പുരസ്കാര ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൃശ്യമാധ്യമപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനവും സാംസ്കാരിക പ്രവർത്തനവും സാമൂഹ്യപ്രവർത്തനവും ആയി മാറാമെന്ന് തെളിയിച്ച് വലിയൊരു ദിശാബോധം മാധ്യമ പ്രവർത്തനത്തിന് നൽകാൻ ഏഷ്യാനെറ്റിന് സാധിച്ചു. അസാധാരണരായ ചിലരായിരുന്നു അതിന്റെ തുടക്കക്കാർ എന്നതാണ് കാരണം. സ്നേഹ സമ്പന്നരായ ആളുകളിൽ പ്രധാനിയായിരുന്നു ടിഎൻ ഗോപകുമാർ. അദ്ദേഹം പുതിയ ഒരു പരിപാടി ഇവിടെ അവതരിപ്പിച്ചു. ആ കണ്ണാടി കാണാൻ ആളുകൾ കാത്തിരുന്നു. ഇത്രയേറെ ജനശ്രദ്ധയാകർഷിച്ച ഒരു ദൃശ്യമാധ്യമ പംക്തി ഒരുപക്ഷേ സങ്കൽപ്പത്തിൽ പോലുമുണ്ടാവില്ല. അസാധ്യമായിരുന്നു അതിന്റെ ജനപിന്തുണയെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.
വയനാട് മേപ്പാടിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. റവന്യു മന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തങ്ങളിലെ രക്ഷാപ്രവർത്തകർക്കും ദുരന്തത്തെ ധീരമായി നേരിട്ട നാട്ടുകാർക്കുമാണ് ഈ വർഷത്തെ ടിഎൻജി പുരസ്കാരങ്ങൾ നൽകുന്നത്. ടി സിദ്ദിഖ് എംഎൽഎ, എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയും സഹജീവികളോട കരുണയും കാണിക്കുന്നവർക്കാണ് എല്ലാ തവണയും എന്നപോലെ ഇത്തവണയും പുരസ്കാരം സമ്മാനിക്കുന്നത്. ആറ് വ്യക്തികൾക്കും നാല് സംഘടനകൾക്കുമാണ് പുരസ്കാരം.