
കോട്ടയം: ആരോരുമില്ലാത്ത ഒരു 23 വയസുകാരിയുടെ കഥയാണിത്. പണവും സ്വാധീനവും ഉണ്ടെങ്കില്‍ നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാനാകും എന്നതിന് തെളിവാണ് ഇവരുടെ ജീവിതം. അമ്മയും അച്ഛനും ഉപേക്ഷിച്ച് പോയതിനാല്‍ കോട്ടയത്തെ ഒരു മഠത്തിലായിരുന്നു പെൺകുട്ടിയുടെ കുട്ടിക്കാലം.
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളി സ്വദേശിയായ സഹപാഠി പ്രണയം നടിച്ച് ശാരീരികമായി പീഡിപ്പിച്ചു. എന്നിട്ട് ഉപേക്ഷിച്ച് പോയി. ബലാല്‍സംഗത്തിന് കേസായപ്പോള്‍ പീഡിപ്പിച്ചയാള്‍ യുവതിയെ വിവാഹം ചെയ്യാമെന്നായി. പൊലിസിന്‍റെ സാന്നിധ്യത്തില്‍ കരാറുണ്ടാക്കി വിവാഹം നടത്തി. കേസില്‍ നിന്ന് ഊരിയ യുവാവ് ആറ് മാസത്തിനുള്ളില്‍ യുവതിയെ വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കി. യുവതിയെ സംരക്ഷിക്കണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും അത് നടപ്പാക്കാൻ പൊലീസും പാലിക്കാൻ ഭര്‍തൃവീട്ടുകാരും തയ്യാറാകുന്നില്ല.
കൊടിയ മര്‍ദ്ദനം നേരിട്ട പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ച് പൊലീസിനെ സമീപിച്ചു. ഗാര്‍ഹിക- സ്ത്രീധന പീഡനങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ ഭർതൃവീട്ടുകാർ സംരക്ഷിക്കണമെന്നും ചിലവ് നോക്കണമെന്നും കോടതി ഉത്തരവിട്ടു. പക്ഷേ വീട്ടുകാര്‍ പെണ്‍കുട്ടിയെ ആട്ടിയിറക്കി. പൊലീസ് മൗനം പാലിച്ചു. പണം വാങ്ങി വിവാഹമോചനം നേടാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്ഐയുടെ ഉപദേശം. അടച്ചുറപ്പില്ലാത്ത ഒട്ടും സുരക്ഷിതമല്ലാത്ത ഒരു വീട്ടിലാണ് പെണ്‍കുട്ടി ഇപ്പോള്‍ താമസിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam