കണ്ണൂരിൽ വിവിധ ഇടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി പരാതി. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്

കണ്ണൂർ: കണ്ണൂരിൽ വിവിധ ഇടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി പരാതി. ചെറുകുന്ന് മുണ്ടപ്പുറം പോളിങ് സ്റ്റേഷനിൽ വെച്ച്‌ മുണ്ടപ്പുറം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി മുജീബ് റഹമാനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. കള്ളവോട്ട്‌ തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് മർദനം എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അതുപോലെ ശ്രീകണ്ഠാപുരത്തെ ബൂത്തില്‍ വനിതാ സ്ഥാനാർത്ഥിക്കും മർദനമേറ്റെന്ന് പരാതിയുണ്ട്. പതിനഞ്ചാം വാർഡിലെ സ്ഥാനാർത്ഥി ഷീജ ജഗനാഥനെയാണ് ബൂത്തിൽ വച്ച് മർദിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. എതിർ സ്ഥാനാർത്ഥിയുടെ ഭർത്താവാണ് അക്രമത്തിന് പിന്നിലെന്നാണ് ഷീജ ആരോപിക്കുന്നത്. കണ്ണൂർ കതിരൂരിൽ പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർത്ഥി കെ ലതികയെ ബൂത്തിനകത്ത് കയ്യേറ്റം ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കണ്ണൂർ മാലൂർ പഞ്ചായത്ത്‌ പതിനൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി അമല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രാഹുൽ മേക്കിലേരി എന്നിവർക്കും മർദനമേറ്റതായി പരാതി ഉയർന്നിട്ടുണ്ട്. പേരാവൂർ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി സജിത മോഹനനെ ബൂത്തിനകത്ത് വച്ച് മർദ്ദിച്ചതായും യുഡിഎഫ് ആരോപിക്കുന്നു. സംസ്ഥാനത്തെ രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഇതുവരെ ഏഴുജില്ലകളിലുമായി 75 ശതമാനത്തിനടുത്ത് പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയാകാനിരിക്കെയാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നത്.

YouTube video player