
തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര. പിടിയിലായ അഖിലും ഇവിടെത്തെ ജീവനക്കാരനാണ്. അഖിൽ ഇടുക്കി വെള്ളതൂവൽ സ്വദേശിയാണ്.
ആതിരയെ ഏപ്രിൽ 29 മുതൽ കാണാതായിരുന്നു. കാലടി പൊലീസിന്റെ അന്വേഷണത്തിനിടെയാണ് അഖിൽ കുറ്റസമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. ആതിരയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നു. തുടർന്ന് ആതിരയെ കൊലപ്പെടുത്തുകയായിരുന്നു അഖിൽ.
അതേസമയം, മലപ്പുറം വെന്നിയൂരിൽ ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ കുത്തിയത്. യുവാവിന്റെ നില ഗുരുതരമാണ്. ഇന്നലെ 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടുക്കുന്ന സംഭവം ഉണ്ടായത്.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ അങ്കമാലിയിൽ നിന്നും കയറിയ ഗൂഡല്ലൂർ സ്വദേശി സീതക്കാണ് കുത്തേറ്റത്. എടപ്പാളിൽ നിന്നും ബസിൽ കയറിയ വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു യുവതിയെ ആക്രമിച്ചത്. അതിന് ശേഷം സനിൽ കത്തി ഉപയോഗിച്ച് സ്വയം കഴുത്തിനു മുറിവേൽപ്പിച്ചു. ഇവരെ ബസ് ജീവനക്കാരും യാത്രക്കാരും ഉടൻ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഗുരുതര പരിക്കേറ്റ യുവാവിനെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. നെഞ്ചിൽ കുത്തേറ്റ യുവതിയുടെ നില സാരമല്ലെങ്കിലും മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വീടുകൾ മാറിയിട്ടും ഭര്‍ത്താവ് ശല്യം ചെയ്തു, വീണ്ടും വീട്ടിലെത്തി മര്‍ദ്ദനം, മൺവെട്ടിയെടുത്ത് തലയ്ക്കടിച്ചു!
യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വർഷത്തോളമായി പരിചയക്കാരാണെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് എടപ്പാൾ വെച്ച് ബസിൽ കയറിയത്. രണ്ടു പേരുടെയും ബന്ധുക്കളോ സുഹൃത്തുക്കളോ ബസിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam