
കൊച്ചി: വിവാദങ്ങളൾക്കും വിമർശനങ്ങൾക്കുമിടെ 'ദി കേരള സ്റ്റോറി' സിനിമ ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് പ്രദർശനമുള്ളത്. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം.
സിനിമയിലുള്ളതെല്ലാം യാഥാർത്യമായ കാര്യങ്ങളാണ് എന്നാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുടെ വാദം. ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിലും ജാഗ്രത നിർദേശം. ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്നാണ് നിർദ്ദേശം നൽകിയത്.
അതേസമയം, കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ സെന്‍റർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സിബിഎഫ്സി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. കേസ് നേരത്തെ പരിഗണിച്ചപ്പോൾ സിനിമ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടതി പറഞ്ഞത്. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്നും ട്രെയിലർ മാത്രം പുറത്ത് വന്ന ഘട്ടത്തിൽ ഹർജിക്കാരനോട് കോടതി ചോദിച്ചിരുന്നു. ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷന്‍റേതടക്കം വിവിധ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam