
പത്തനംതിട്ട: ആറന്മുള മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി. 'നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു' എന്ന് പറഞ്ഞ് തലയിൽ തലോടി ആശ്വസിപ്പിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധത്തിലാണ് വിജയ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
‘എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു, നമ്മളൊക്കെയുണ്ട് കൂടെ, അമ്മയോട് പറയണം കേട്ടോ’ എന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ പാർട്ടി വിട്ടു പോകും എന്ന പ്രചാരണത്തിനെതിരെ വിജയ് ഇന്ദുചൂഡൻ നേരത്തെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തെ താൻ സമ്മർദ്ദത്തിലാക്കില്ലെന്ന് വിജയ് വ്യക്തമാക്കി. താൻ പാർട്ടി വിട്ടു പോകുകയാണോ എന്ന് പലരും ചോദിക്കുന്നു. തൻ്റെ അച്ഛൻ്റെ പേര് ആർ ഇന്ദുചൂഡൻ എന്നാണെന്നും അച്ഛൻ തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാർട്ടിയിൽ നിന്നപ്പോഴാണെന്നും വിജയ ഇന്ദുചൂഡൻ പ്രതികരിച്ചു. കോൺഗ്രസ് പാർട്ടിയാണ് തൻ്റെ രക്തം. മറുചിന്തകൊണ്ടോ പ്രകടനങ്ങൾ കൊണ്ടോ പ്രസ്ഥാനത്തെ സമ്മർദ്ദത്തിൽ ആക്കില്ലെന്നും വിജയ് കുറിപ്പിൽ വ്യക്തമാക്കി. ആറന്മുള നിയമസഭാ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയ് ഇന്ദുചൂഡനേയും പരിഗണിച്ചിരുന്നു. എന്നാൽ അബിൻ വർക്കിയെയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാർത്ഥിയാക്കിയത്.
പുനലൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ നിന്ന് ഡിസിസി സെക്രട്ടറി സഞ്ജയ് ഖാനെ പിന്തിരിപ്പിച്ചതും കെ സി വേണുഗോപാലാണ്- 'നീ പാര്‍ട്ടിയുടെ സ്വത്താണ്. നീ ചെയ്യുന്ന ത്യാഗത്തിന് നിനക്ക് പ്രതിഫലം കിട്ടും. നിൻ്റെ വിഷമം പാർട്ടി ഭാവിയിൽ തീർക്കും, ഇത് എൻ്റെ വാക്കാണ്'- എന്നാണ് വിമത നീക്കം ഉപേക്ഷിച്ച് തിരിച്ചെത്തിയ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ കെട്ടിപ്പിടിച്ച് കെ സി വേണുഗോപാല്‍ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam