മദ്യപിച്ചുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
തൃശ്ശൂർ: തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചത്.
കുടുംബ തർക്കത്തിൽ ഇടപെട്ടതിന്റെ പ്രതികാരമായിട്ടാണ് മനുവിനെ കൊലപ്പെടുത്തിയതെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ശിവപുരം കോളനിയിൽ നെല്ലാത്ത് വീട്ടിലെ തർക്കം പരിഹരിക്കാൻ ജിഷ്ണു എന്നയാൾ പ്രതി മണികണ്ഠനെയും സംഘത്തെയും വിളിച്ചു വരുത്തി. മണികണ്ഠനും സംഘവും എത്തിയപ്പോൾ മനു അവിടെയുണ്ടായിരുന്നു. ഇവർ തമ്മിൽ തർക്കമുണ്ടായതോടെ തല്ലുണ്ടാകുകയും മനുവിന്റെ നെറ്റിയിൽ മുറിവുണ്ടാകുകയും ചെയ്തു. തുടർന്ന് മനു സുഹൃത്തിനൊപ്പം തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
സുഹൃത്തിന്റെ ബൈക്ക് മടക്കിക്കൊടുത്ത് വീട്ടിലേക്ക് പോകാനായിരുന്നു മനുവിന്റെ പ്ലാൻ. എന്നാൽ കോടന്നൂരിൽ കാത്തു നിന്ന മണികണ്ഠൻ, അനുജൻ പ്രണവ്, സുഹൃത്ത് ആഷിക്ക് എന്നിവർ ചേർന്ന് മനുവിനെ ആക്രമിച്ചു. ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികൾ മടങ്ങിപ്പോയി. മനുവിന്റെ ഒപ്പമുണ്ടായിരുന്നു സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചു കഴിഞ്ഞിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ചേർപ്പ് പൊലീസ് അറിയിച്ചു.