
പാലക്കാട്: പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സർക്കാരിന്‍റെ ശ്രമമെന്ന് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ലക്ഷകണക്കിന് യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കാനുള്ളതാണ് ഉത്തരവ്. ഈ ഉത്തരവ് പിൻവലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ല. യുവതി യുവാവിന് കൊടുത്ത കഷായം പോലെയാണ് സർക്കാരിൻ്റെ ഉത്തരവ്. മറ്റെല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണിത്. ഇത് ജീവനക്കാരോടുള്ള സ്നേഹം കാരണമല്ല. പിരിഞ്ഞു പോകുന്നവർക്ക് കൊടുക്കാൻ പണമില്ലാത്തതിനാലാണ്. ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം തകർത്തല്ല ചെലവ് ചുരുക്കേണ്ടതെന്നും ഷാഫി പറഞ്ഞു.
ചെലവുചുരുക്കാന്‍ മന്ത്രിമാരുടെ അനാവശ്യ വിദേശയാത്രയും ധൂർത്തുമാണ് ഒഴിവാക്കേണ്ടത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ യൂത്ത്കോൺഗ്രസ് സമരം ശക്തമാക്കും. നവംബർ 7 ന് തിരുവനന്തപുരത്ത് സംസ്ഥാനതല പ്രക്ഷോഭം നടത്തും. പിണറായി ഫാൻസ് അസോസിയേഷനായി ഡിവൈെഫ്ഐ മാറി, പേര് ഡിവൈെഫ്ഐ റീ രജിസ്റ്റർ ചെയ്യുന്നത് നന്നായിരിക്കുമെന്നും ഷാഫി പരിസഹിച്ചു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; അംഗീകരിക്കില്ലെന്ന് എഐവൈഎഫ്, പ്രതികരിക്കാതെ ഡിവൈഎഫ്ഐ
പെൻഷൻ പ്രായം ഏകീകരണത്തിൽ കെപിസിസി പ്രസിഡണ്ട് കെ. സുധാകരനുംനിലപാട് വ്യക്തമാക്കി.60 വയസ്സ് ഗുണകരമാണ് പക്ഷേ ഇവിടെയൊരു പുതിയ തലമുറയുണ്ട്. അവരെ പരിഗണിക്കണം.കോൺഗ്രസിന് കീഴിലെ സംഘടനകൾക്ക് അഭിപ്രായ വ്യത്യാസമുണ്ടായേക്കാം.എന്നാൽ കോൺഗ്രസിൻ്റെ തീരുമാനം യുവാക്കൾക്ക് അവസരം ലഭിക്കണം എന്നാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam