പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടി അംഗീകരിക്കില്ലെന്ന് എഐവൈഎഫ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടിയില്‍ പ്രതികരിക്കാതെ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹീം വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. അതേസമയം പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടി അംഗീകരിക്കില്ലെന്ന് എഐവൈഎഫ് അറിയിച്ചു.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. ഒന്നരലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവർക്ക് കൂടുതൽ സർവ്വീസ് ലഭിക്കും.
കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും അറ് ധനകാര്യകോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിച്ചത്. ഈ മൂന്ന് സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കും. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യം ശക്തമാക്കുകയാണ് സർവ്വീസ് സംഘടനകൾ.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം കൂട്ടൽ സർക്കാരിന്‍റെ നയപരമായ മാറ്റത്തിന്‍റെ സൂചനയായി കണക്കാക്കാം. സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം കൂട്ടുമോ എന്നുള്ളതാണ് ഇനിയുള്ള വലിയ ചോദ്യം. ശമ്പളപരിഷ്ക്കരണ കമ്മീഷനും ഭരണപരിഷ്ക്കാര കമ്മീഷനും ധനകാര്യകമ്മീഷനും നേരത്തെ തന്നെ പെൻഷൻ പ്രായം കൂട്ടാൻ ശുപാർശ ചെയ്തിരുന്നു.
പെൻഷൻ ഇനത്തിൽ കൊടുക്കേണ്ട ഭാരിച്ച തുക കണക്കിലെടുത്ത് തവണ പെൻഷൻ പ്രായം കൂട്ടാൻ പലതവണ സർക്കാർ ആലോചിച്ചിരുന്നു. പക്ഷെ യുവജന സംഘടനകളുടെ എതിർപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. അടുത്ത ബജറ്റിൽ പക്ഷേ പെൻഷൻ പ്രായത്തിലെ മാറ്റത്തിൽ നിർണ്ണായക തീരുമാനം വന്നേക്കാം.
