പാർട്ടിയിൽ തലമുറ മാറ്റം വേണമെന്ന് യൂത്ത് കോൺഗ്രസ്; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട

Published : Jan 03, 2021, 05:51 PM IST
പാർട്ടിയിൽ തലമുറ മാറ്റം വേണമെന്ന് യൂത്ത് കോൺഗ്രസ്; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട

Synopsis

പിണറായി സർക്കാരിനെതിരെ ശക്തമായ പ്രചരണ പരിപാടികൾ യൂത്ത് കോൺഗ്രസ് നടത്തും. സർക്കാരിലെ അഴിമതികൾ പാർട്ടി പുറത്ത് കൊണ്ടുവരും.

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് തലമുറ മാറ്റത്തിനുള്ള വേദിയാക്കി മാറ്റണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. തദ്ദേശതെര‍ഞ്ഞെടുപ്പിൽ ചെറുപ്പക്കാരെ മത്സരിപ്പിച്ച ഇടങ്ങളിൽ പാർട്ടി നേട്ടമുണ്ടാക്കിയെന്നും യുവത്വത്തിന് അവസരം കൊടുത്താൽ അതുപാഴായി പോകില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡൻ്റ് കെ.എസ്.ശബരീനാഥും പറഞ്ഞു. മലമ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും. 

പിണറായി സർക്കാരിനെതിരെ ശക്തമായ പ്രചരണ പരിപാടികൾ യൂത്ത് കോൺഗ്രസ് നടത്തും. സർക്കാരിലെ അഴിമതികൾ പാർട്ടി പുറത്ത് കൊണ്ടുവരും. തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറാനുള്ള യൂത്ത് കോൺഗ്രസിൻ്റെ നിർദേശങ്ങൾ കോൺഗ്രസിന് മുന്നിൽ അവതരിപ്പിക്കും. 

വിമർശനങ്ങൾ സ്വീകരിച്ച് യുവത്വം നയിക്കുന്ന പാനലാവണം നിയമസഭാ തെരഞ്ഞെടുപ്പിൽ വരേണ്ടത്. യുഡിഎഫ് അധികാരത്തിൽ വരാൻ ഇതാവശ്യമാണ്. യോഗത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനും കെപിസിസി നേതൃത്വത്തിനുമെതിരെ ക്രിയാത്മകമായ വിമർശനങ്ങളുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രസ്ഥാനം അർഹിച്ച വിജയം നേടിയില്ല എന്ന പൊതുവിമർശനം യോഗത്തിലുണ്ടായി. 

എല്ലാ ജില്ലകളിലും പുതുമുഖങ്ങളെ അണിനിരത്തി തെരഞ്ഞെടുപ്പ് നേരിടണം. യുവാക്കൾക്ക് അവസരം നൽകിയ ഇടങ്ങളിലേയും മറ്റിടങ്ങളിലേയും വോട്ട് വ്യത്യാസം താരതമ്യം ചെയ്ത് റിപ്പോർട്ട് നേതൃത്വത്തിന് നല്കും. പല കാര്യങ്ങളിലും തീരുമാനം എടുക്കാൻ വൈകുന്നത് തോൽവിക്ക് കാരണമായെന്ന വിമർശനം യൂത്ത് കോൺഗ്രസിൽ ഉയർന്നു. സ്ഥാനാർത്ഥികളുടെ ഏജ് ഓഡിറ്റിന്  യൂത്ത് കോൺഗ്രസ് തയ്യാറെടുക്കുകയാണ്. 

ഗ്രൂപ്പ് മറന്നുള്ള പ്രവർത്തനമാണ് ഇനി വേണ്ടത്. യുവ മുന്നേറ്റം ആണ് വേണ്ടത്. ജനുവരി 11 ന് തിരുവനന്തപുരത്ത്  യൂത്ത് കോൺഗ്രസിൻ്റെ വിപുലമായയോഗം നടക്കും. യുവഎംഎൽഎമാരും എംപിമാരും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളേയും തിരുവനന്തപുരത്തേക്ക് വിളിപ്പിക്കും.

ഗ്രൂപ്പടിസ്ഥാനത്തിലല്ല വിജയസാധ്യത കണ്ടാണ് സ്ഥാനാർത്ഥി നിർണയം വേണ്ടത്. കോൺഗ്രസിൽ തലമുറമാറ്റം അനിവാര്യമാണ്. നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നതിനോട് യോജിപ്പില്ല.  അവനവൻ്റെ പാ‍ർലമെൻ്റ് മണ്ഡലത്തിൽ പരാജയപ്പെട്ട സ്ഥലങ്ങളിൽ പാ‍ർട്ടിയും മുന്നണിയും തിരിച്ചു വരാനാണ് എംപിമാ‍ർ ശ്രമിക്കേണ്ടത്. കോൺഗ്രസ് ഭരണത്തിൽ ചില വകുപ്പുകൾ പാർട്ടി തന്നെ കൈകാര്യം ചെയ്യണം എന്ന അഭിപ്രായം യോഗത്തിൽ ഉയ‍ർന്നിട്ടുണ്ട്. 

അ‌ടിയന്തര അഴിച്ചു പണി വേണ്ടത് പാർട്ടിയുടെ സമീപനത്തിലാണ്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു അതിനുള്ള മുന്നൊരുക്കത്തിലും പാ‍ർട്ടിയുടെ നിലപാടും സമീപനവും മാറണം. കോൺഗ്രസിലെ 18 എംപിമാ‍ർ ചേർന്ന് അവരുടെ നിയന്ത്രണത്തിലുള്ള 126 നിയോജകമണ്ഡലത്തിൽ വിജയിക്കാൻ നേതൃത്വം കൊടുക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിൽ തീരുമാനം വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഉയ‍ർന്ന വിമർശനങ്ങളും അഭിപ്രായങ്ങളും എഐസിസി പ്രതിനിധി താരിഖ് അൻവറിനെ നേരിൽ കണ്ട് അറിയിക്കുമെന്നും ഷാഫിയും ശബരീനാഥും വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്; ഷാഫി പറമ്പിൽ ഇന്ന് കോടതിയിൽ ഹാജരാകും
മകരവിളക്ക് ദിനത്തെ സിനിമ ഷൂട്ടിംഗ്; സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി, വനത്തിൽ അതിക്രമിച്ചു കയറിയതിന് കേസ്