
തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ വിമതനായി മത്സരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒജെ ജനീഷ്. ജഷീറിന്റെ പ്രശ്നത്തിൽ ഇന്ന് രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഒജെ ജനീഷ് പറഞ്ഞു. ജഷീർ ഉയർത്തിയ പ്രശ്നം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീർ കൈക്കൊള്ളില്ല. സംസ്ഥാനത്ത് നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാൻ അവസരം കിട്ടിയിട്ടുണ്ടെന്നും എന്നാലും അത് പൂർണ്ണമല്ലെന്നും ജനീഷ് പറഞ്ഞു.
അതേസമയം, വിമതനായി മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് കോൺഗ്രസ് നേതൃത്വം. പത്രിക പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നേതാക്കളിൽ ചിലർ ജഷീറുമായി ചർച്ച നടത്തി. വയനാട് ജില്ല പഞ്ചായത്തിലേക്ക് കേണിച്ചിറ ഡിവിഷനിൽ നിന്ന് ആണ് ജഷീർ മത്സരിക്കുന്നത്.
മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് തോമാച്ചുചാലിൽ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതുടര്‍ന്ന് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജഷീർ പള്ളിവയൽ. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു ജഷീര്‍. പാർട്ടിയിലെ ചില ആളുകൾ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കാനായി ശ്രമിച്ചു. ജന്മനാട്ടിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തിയത് വേദനിപ്പിച്ചു. പാർട്ടി തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജഷീർ പള്ളിവയൽ പറഞ്ഞിരുന്നു.