
കോഴിക്കോട് : എഐ ക്യാമറ ക്രമക്കേടിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ. കോഴിക്കോട് മലാപ്പറമ്പിലെ പ്രസാഡിയോ കമ്പനി ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിക്കുന്നു. ഓഫീസിന് മുന്നിൽ 15 ഓളം പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയണ്. പ്രസാഡിയോ കമ്പനിക്കെതിരെ ഉയർന്ന ആരോപണം കുറിച്ച പോസ്റ്ററുകൾ ഓഫീസ് ചുമരിൽ പ്രവർത്തകർ പതിച്ചു. ചേവായൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രസാഡിയോ കമ്പനി ജീവനക്കാരും ബന്ധപ്പെട്ടവരും ഓഫീസിലുണ്ട്. സൂചന കണ്ട് പഠിച്ചില്ലെങ്കിൽ നാളെ ഈസമരം ആളിപ്പടരും എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തകരുടെ പ്രതിഷേധം.
ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. പ്രസാഡിയോ ഡയറക്ടർ രാംജിത്തിന് ക്ലിഫ്ഹൗസുമായുള്ള ബന്ധമെന്തെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കൊള്ളയെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.മോട്ടോർ വാഹവകുപ്പിൽ നിന്ന് പ്രസാഡിയോക്ക് മുമ്പും കരാർ കിട്ടിയതിന്‍റെ രേഖകളും പുറത്തുവന്നു.
എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന് കമ്പനിയിൽ പങ്കാളിത്തം ഉണ്ടെന്നതിന് രേഖയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മന്ത്രിമാർ ഇരുട്ടിൽ ആണ്. അവർ അറിയാതെ ഇക്കാര്യം ഓപ്പറേറ്റ് ചെയ്യാൻ ആർക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുധാകരൻ ചോദിച്ചു. ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിനായി എഐ ക്യാമറ സ്ഥാപിക്കുന്നതിൽ നടന്നത് സർവത്ര ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. 235 കോടിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് മുതൽ ഗൂഢാലോചന നടന്നു. എല്ലാ ഇടപാടിനും കെൽട്രോണിന്റെ ഒത്താശയുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
Read More : എഐ വിവാദം: 'മോദിക്ക് അദാനിയെപ്പോലെ പിണറായിക്ക് ഊരാളുങ്കൽ; കമ്പനിയിലെ ബന്ധുവിന്റെ പങ്കാളിത്തത്തിന് രേഖയുണ്ട്'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam