
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം. മുസ്ലിം ലീഗിൻ്റെ സംസ്ഥാന നേതാക്കളടക്കം പങ്കെടുത്ത തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ പറയുന്നു.
ജില്ലയ്ക്ക് കിട്ടാതെ പോവുന്ന ആനുകൂല്യങ്ങൾ വാങ്ങിയെടുക്കാൻ ജില്ല വിഭജിക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്. എന്നാൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം എന്ത് തീരുമാനമെടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
മുസ്ലിം ലീഗ് പ്രഖ്യാപിത നയങ്ങളിൽ നിന്ന് മാറിയെന്നും അതിൽ ലീഗിനെ വിമർശിക്കുമ്പോൾ മലപ്പുറം ജില്ലയോടും മുസ്ലിങ്ങളോടുമുള്ള വിമർശനമാക്കി മാറ്റുന്നുവെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ. ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ പലപ്പോഴും അത്തരത്തിൽ ഉള്ളതാണ്. എല്ലാ വിഭാഗം ആളുകളുടേതുമാണ് മലപ്പുറം. മുസ്ലിം ലീഗ് അതിന്റെ കുത്തക അവകാശികൾ ആവേണ്ടതില്ലെന്നും വിപി അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെള്ളാപ്പള്ളി പറഞ്ഞ എല്ലാ കാര്യങ്ങളിലും യോജിപ്പില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തോട് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടാവും. അധികാരം പിടിക്കാൻ ലീഗ് വർഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്. ലീഗിൻറെ ജമാഅത്ത് ബന്ധം അതുകൊണ്ടാണ്. ലീഗിന്റെ നിലപാട് മാറ്റത്തിനെതിരെ ഇടതുപക്ഷം മാത്രമല്ല, മുസ്ലിം മതപണ്ഡിതർ തന്നെ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും വിപി അനിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam