
തിരുവനന്തപുരം : തട്ടിക്കൊണ്ടു പോയ സംഘം അതിക്രൂരമായി മർദ്ദിച്ചുവെന്ന് വർക്കല അയിരൂരിൽ മർദ്ദനമേറ്റ യുവാവ്. ബോധം പോകും വരെ സംഘം മർദ്ദിച്ചു. വള കൊണ്ടും മോതിരം കൊണ്ടും മുതുകിന് ഇടിച്ചുവെന്നും യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായി. അടിവയറ്റിലും നടുവിനും ചവിട്ടി. കാലിൽ ബാറ്റു കൊണ്ട് അടിച്ചു. സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. മൂത്രം ഒഴിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടുണ്ടെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ചത് ലക്ഷ്മി പ്രിയയെന്നും യുവാവ് പറഞ്ഞു.
വർക്കലയിൽ ഏപ്രിൽ അഞ്ചിന് സംഭവിച്ചത്
വര്‍ക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി ലക്ഷ്മി പ്രിയയും സുഹൃത്തുക്കളും ചേർന്ന് നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയ ഉൾപ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈമാസം അഞ്ചിനായിരുന്നു സംഭവം. വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയയും അയിരൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയപ്പോൾ അവിടെ വച്ച് മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറായില്ല. ഒടുവിൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വ്വം യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽവച്ച് ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിച്ചു.
സ്വര്‍ണമാലയും കൈവശമുണ്ടായിരുന്ന 5,500 രൂപയും ഐ ഫോൺ വാച്ചും കവര്‍ന്നു. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചു. എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ എത്തിച്ച ലക്ഷ്മിപ്രിയയും പുതിയ കാമുകനുൾപ്പെട്ട സംഘവും കെട്ടിയിട്ട് നഗ്‍നനാക്കി മര്‍ദ്ദിച്ചു. യുവാവിന്‍റെ ഐഫോണിൽ ലക്ഷ്മിപ്രിയയാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ച ശേഷം നീക്കം ചെയ്തു. പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
മൊബൈൽ ഫോണിന്‍റെ ചാര്‍ജര്‍ നാക്കിൽ വച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. എറണാകുളത്തെ ബന്ധുക്കളെത്തി യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി ക്വട്ടേഷൻ നൽകിയതാണോ അതോ സുഹൃത്തുക്കളാണോ സംഘത്തിലുണ്ടായിരുന്നത് എന്നതിലും അന്വേഷണമുണ്ടാകും.
Read More : സത്യമേവ ജയതേ; രാഹുലിനെ ഹർഷാരവങ്ങളോടെ സ്വീകരിച്ച് വയനാട്, റോഡ് ഷോ തുടങ്ങി, ഒപ്പം പ്രിയങ്കയും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam