
കൽപ്പറ്റ : ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ വയനാട്ടിലെ ജനങ്ങളെ കാണാൻ ആദ്യമായി രാഹുൽ ഗാന്ധിയെത്തി. എസ്കെ എംജെ സ്കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഹർഷാരവങ്ങളോടെയാണ് വയനാട്ടിലെ ജനങ്ങൾ സ്വീകരിച്ചത്. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ പങ്കെടുക്കുന്ന ആദ്യത്തെ പൊതുയോഗമാണ് ഇനി വയനാട്ടിൽ നടക്കാൻ പോകുന്നത്. തുറന്ന വാഹനത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്കൊപ്പമാണ് ഇരുവരും റോഡ് ഷോ ആരംഭിച്ചത്.
കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കൾ, കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളാണ് രാഹുലിനൊപ്പം വാഹനത്തിലുള്ളത്. ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന റോഡ് ഷോയിൽ മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കുന്നത്. അയോഗ്യനാക്കപ്പെട്ട ശേഷമുള്ള ആദ്യ പൊതു പരിപാടി എന്ന നിലയിൽ സമ്മേളനത്തിൽ രാഹുൽ എന്ത് പറയുമെന്നറിയാനാണ് രാജ്യം ഉറ്റുനോക്കുന്നത്.
എംപി ഓഫീസ് വരെയുള്ള റോഡ്‌ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിച്ചിരിക്കുന്നത്. റോഡ്‌ഷോയ്ക്ക് ശേഷം
സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പ്രസംഗിക്കും. യുഡിഎഫ് നേതാക്കൾക്കൊപ്പം പ്രമുഖരായ സാംസ്കാരിക പ്രവർത്തകരും രാഹുൽഗാന്ധിക്ക് പിന്തുണയറിയിച്ച് സമ്മേളനത്തിൽ എത്തുന്നു. അയോഗ്യനാക്കപ്പെട്ടതിന്റെ കാരണങ്ങൾ വിശദീകരിച്ച് രാഹുൽഗാന്ധി വോട്ടർമാർക്കെഴുതിയ കത്ത് മണ്ഡലത്തിൽ യുഡിഎഫ് വിതരണം ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം കണക്കിലെടുത്ത് വയനാട്ടിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam