
തലശ്ശേരി: എരഞ്ഞോളി പാലത്ത് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. സ്ഫോടനം നടന്നത് ഇന്നലെ രാത്രിയാണ്. ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. തീവ്ര പരിചരണ വിഭാഗത്തിലുള്ള വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് എരഞ്ഞോളി പാലത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിനടുത്ത് റോഡിൽ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ വിഷ്ണുവിന്റെ ഇടതു കൈപ്പത്തി അറ്റു പോയി. വലതു കൈയിലെ വിരലുകളും അറ്റു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബോംബ് നിർമ്മാണത്തിനിടയിലാണ് സ്ഫോടനം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. പ്രദേശത്തു ബോംബ് സ്‌ക്വാഡും, ഫോറെൻസിക് സംഘവും പരിശോധന നടത്തി. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ബി ജെ പി നേതൃത്വത്തിന്റെ അറിവോടെ നടന്ന ബോംബ് നിർമ്മാണത്തിന്ടെയിലാണ് സ്ഫോടനം ഉണ്ടായതെന്നു സി പി എം ആരോപിച്ചു.
സ്ഫോടനം നടക്കുമ്പോൾ കൂടുതൽ ആളുകൾ സ്ഥലത്ത് ഉണ്ടായിരുന്നോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ആശുപത്രിയിൽ കഴിയുന്ന വിഷ്ണുവിന്റെ മൊഴിയെടുത്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത കിട്ടൂ എന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തു പോലീസിനെ വിന്യസിച്ചിട്ടുണ്ട്..