
കോഴിക്കോട്: മന്ത്രി പി രീജീവിനെ കഴിഞ്ഞ ദിവസം കൊല്ലത്ത് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചതിനെ വിമര്‍ശിച്ച് എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ രംഗത്ത്. മന്ത്രിമാർക്ക് സംരക്ഷണം നൽകേണ്ടത് പൊലീസാണ്. അവർ ഭരണകൂടത്തിന്റെ ഭാഗമാകുമ്പോൾ പ്രതിപക്ഷം സമരങ്ങൾ ആസൂത്രണം ചെയ്യും.
നിയമവിരുദ്ധ സമരങ്ങൾക്കെതിരെ കർശന നടപടിയെടുക്കേണ്ടത് പോലീസാണ്. ആ പണി മന്ത്രിമാരുടെ പാർട്ടികളുടെ യുവജന സംഘടനകൾ ഏറ്റെടുക്കരുത്. കൊല്ലത്ത് നടന്ന അക്രമങ്ങൾ ന്യായീകരിക്കാൻ പറ്റാത്തതാണ്. ഭരണകക്ഷിയുവജന സംഘടനകൾ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത് പോലീസിന്റെ പരാജയമായി പൊതു സമൂഹം വിലയിരുത്തുമെന്ന തിരിച്ചറിവ് അടിച്ചവർക്കും വേണം. കരിങ്കൊടി പ്രതിഷേധം പെട്ടെന്നുണ്ടാകുന്ന പ്രതിഷേധമാണ്. സാധാരണയായി ഒറ്റത്തവണ നടത്തുന്ന പ്രനിഷേധം. എന്നാൽ എല്ലാ ദിവസവും ശ്രദ്ധപിടിക്കാൻ ഒരു കറുത്ത തൂവാലയുമായി ഇറങ്ങുന്ന ഏർപാട് യൂത്ത് കോൺഗ്രസും നിറുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.