ചക്കയ്ക്ക് ലഹരിയുണ്ടോ? ഇല്ലെന്ന് ഒറ്റവാക്കിൽ ഉത്തരം പറയാൻ വരട്ടെ. വീര്യം കൂടിയതും കുറഞ്ഞതുമായ ചക്ക വൈൻ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാർ
നല്ല അസ്സല്‍ ചക്ക വൈൻ . വെറും വൈനല്ല, അന്താരാഷ്ട്ര നിലവാരമുള്ള പാനീയം. ഇതിന് മാത്രം ചക്കയെവിടിരിക്കുന്നു എന്നൊന്നും ചോദിക്കരുത്. കണക്ക് നോക്കിയപ്പോൾ കേരളത്തിൽ ഒരു വര്‍ഷം ഉണ്ടാകുന്നത് 30 കോടി ചക്കയാണെന്നാണ് കണ്ടെത്തൽ. ചക്ക മാത്രമല്ല സംസ്ഥാനത്ത് സുലഭമായി കിട്ടുന്ന വാഴപ്പഴവും കശുമാങ്ങയും എല്ലാം ഇനി ലഹരി കൂട്ടിയും കുറച്ചും പലവിധ പാനീയങ്ങളാകും. കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും ബംഗലൂരുവിലെ ഗവേഷണ കേന്ദ്രവും സംയുക്തമായാണ് സാങ്കേതിക വിദ്യയും ആവിഷ്കരിച്ചത്. രണ്ടാഴ്ചക്കകം വിദഗ്ധ റിപ്പോര്‍ട്ട് തയ്യാറായാൽ പിന്നെ വേണ്ടത് നയപരമായ തീരുമാനം മാത്രമാണ്.
കെടിഡിസി ഹോട്ടലുകളിൽ ടോഡ്ഡി പാര്‍ലര്‍റുകൾ കൂടി തുടങ്ങാനും തീരുമാനമായി. കള്ള് ചെത്ത് വ്യവവായത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ശീതീകരിച്ച് സംസ്കരിച്ച തെങ്ങിൻ കള്ള് വിൽപ്പനയ്ക്ക് എത്തിക്കുകയുമാണ് ലക്ഷ്യം. ട്രേഡ് യൂണിയനുകളുമായി ചര്‍ച്ചക്ക് ശേഷം എക്സൈസ് വകുപ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.