
പത്ത് വര്‍ഷമായി മഹേഷും ഷെമീറയും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തില്‍ നിന്നാണ് ഇത്രയും വര്‍ഷം ഇരുവരും കാത്തിരുന്നത്. ഒടുവിൽ എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹിതരാകുമ്പോൾ പങ്കെടുക്കാനായത് 20 പേർക്കാണ്. ഫൊട്ടോഗ്രഫറായ എം.എസ് മഹേഷാണ് കൊറോണക്കാലത്തെ തന്റെ വിവാഹവിശേഷം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
മാർച്ച് 21 ശനിയാഴ്ച ആയിരുന്നു മഹേഷും ഷെമീറയും വിവാഹിതരായത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ എല്ലാം പാലിച്ച് ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 20 പേരെ പങ്കെടുപ്പിച്ച് 30 മിനിറ്റിൽ താഴെ സമയം കൊണ്ട് ചടങ്ങുകൾ പൂര്‍ത്തിയാക്കുകയായിരുന്നു.
എം. എസ് മഹേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
ഒരോ വർഷത്തേയും ഓണവും, നബിദിനവും, ശ്രീകൃഷ്ണ ജയന്തിയും, ക്രിസ്തുമസും കടന്ന് പോകുമ്പോൾ ഞങ്ങൾ പരസ്പരം ചോദിക്കും അടുത്ത വർഷം ഈ സമയം നമ്മൾ ഒരിമിച്ചായിരിക്കും അല്ലേ ?.... പിന്നേയും വർഷങ്ങൾ അങ്ങനേ കടന്ന് പോയിക്കൊണ്ടേയിരിക്കും...അങ്ങനേ പരസ്പരം സ്നേഹിച്ചും, പ്രണയിച്ചും കടന്നു പോയത് നീണ്ട....പത്ത് വർഷങ്ങൾ...
പഠനകാലത്തേ സൗഹൃദം പ്രണയമായി മാറിയ കാലം മുതൽ ഷെമീറക്കും, എനിക്കും ഞങ്ങളുടെ വിവാഹത്തേ കുറിച്ചും, വൈവാഹിക ജീവിതത്തേക്കുറിച്ചും ചില കാഴ്ച്ചപാടുകളും, ഉറച്ച നിലപാടുകളും ഉണ്ടായിരുന്നു... അവയിൽ പ്രധാനപെട്ട രണ്ട് കാര്യങ്ങൾ ഇവയായിരുന്നു - "വീട്ടുക്കാരേ വിഷമിപ്പിച്ച് ഒരിക്കലും ഒളിച്ചോടില്ല , രണ്ടു പേരും മതം മാറില്ല"...
കല്യാണ ശേഷവും ഷെമീറ-ഷെമീറ ആയും, മഹേഷ്-മഹേഷ് ആയും തന്നെ അവരവരുടെ വിശ്വാസത്തിൽ തുടരും...
അങ്ങനേ പത്തു വർഷത്തേ കാത്തിരുപ്പിന് ശേഷം ഏവരുടെയും അനുഗ്രഹാശിസുകളോടെ ഞങ്ങളുടെ വിവാഹം സന്തോഷകരമായ് ഇന്നലെ (21.03.2020) നടന്നു... സർവശക്തനായ ദൈവത്തിന് നന്ദി...
ഏറേ പ്രതീക്ഷകളോടെ ദാമ്പത്യജീവിതം ആരംഭിക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും അനുഗ്രഹങ്ങളും, ആശീർവാദങ്ങളും ഞങ്ങൾക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam