
70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ആണ്. നിരവധി സിസ്റ്റുകളെന്നാണ് പോളിസ്റ്റിക്ക് എന്ന വാക്കിന്‍റെ അര്‍ത്ഥം. അണ്ഡാശയത്തില്‍ ഉണ്ടാകുന്ന സിസ്റ്റുകളെ പ്രതീകരിച്ചാണ് ഇത്തരം ഒരു പേര് നല്‍കിയിരിക്കുന്നത്. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയതും ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്‍റെ അളവ് കൂടുതലുമായിരിക്കും. ഗര്‍ഭം ധരിക്കേണ്ട പ്രായത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ സ്ത്രീകളില്‍ പിസിഒഡി ബാധിക്കുന്നു.
സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായിതന്നെ ബാധിക്കുന്ന രോഗമാണിത്. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും (ഇവയാണ് ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നത്) ഉല്‍പ്പാദനം കുറക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി മേല്‍ച്ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളര്‍ച്ച, ക്രമം തെറ്റിയ ആര്‍ത്തവം, അമിത രക്തസ്രാവം, എന്നിവ ഉണ്ടാക്കുന്നു.
മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പ്രധാന കാരണങ്ങള്‍. 15-44 വയസ്സുവരെയുള്ള സ്ത്രീകളിലാണിത് കൂടുതലായിട്ടും കാണുന്നത്. ഇത് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നു.
കാരണങ്ങള്‍
വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫൂഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗം. പാരമ്പര്യമായി പിസിഒഡി ഉള്ളവരിലും രോഗത്തിന് സാധ്യതയുണ്ട്. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും പിസിഒഡിയുടെ കാരണമാകാം.
പ്രധാന ലക്ഷണങ്ങള്‍
അമിത വണ്ണം, മേല്‍ച്ചുണ്ടിലും താടിയിലുമുളള അമിത രോമ വളര്‍ച്ച, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ആര്‍ത്തവത്തിലെ വ്യതിയാനം, മുഖത്തെ അമിത മുഖക്കുരു,
അമിത രക്തസ്രാവം, കഴുത്തിന് പിന്നില്‍ കറുത്ത പാടുകള്‍ രൂപപ്പെടുക,
മുടികൊഴിച്ചില്‍, വിഷാദം എന്നിവയയോക്കെ പ്രധാന ലക്ഷണങ്ങളാണ് .
ഇതിനുപുറമെ രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങി ഹൃദയാഘാതവും ഗര്‍ഭാശയ ക്യാന്‍സര്‍ വരെയുണ്ടാകാം.
ചികിത്സ
പരിശോധനയിലൂടെ രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സ ആരംഭിക്കണം. മരുന്നുകൊണ്ട് പരിഹരിക്കാവുന്നവയാണ് മിക്ക പ്രശ്നങ്ങളും. സങ്കീര്‍ണ്ണമായവരില്‍ ശസ്ത്രക്രിയ വേണ്ടിവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam