കൊവിഡ് മരണത്തിലും വേർപിരിയാതെ ദമ്പതികൾ, മരണം വെറും പതിനൊന്നു ദിവസത്തെ വ്യത്യാസത്തിൽ

By Web TeamFirst Published Aug 7, 2020, 6:11 PM IST
Highlights

അവസാനകാലത്ത് പുറത്തിറങ്ങുമ്പോൾ ഒരുപോലത്തെ വസ്ത്രങ്ങൾ പോലുമണിഞ്ഞായിരുന്നു ആ വൃദ്ധദമ്പതികൾ നടന്നിരുന്നത്.

ക്രിസ്തീയ വിവാഹങ്ങളിൽ ഏറ്റുചൊല്ലുന്ന ഒരു പ്രതിജ്ഞയുണ്ട്, "Till Death Do Us Apart" - എന്നുവെച്ചാൽ, മരണം നമ്മളെ തമ്മിൽ വേർപിരിക്കും വരെ, ഇണയായും തുണയായും ജീവിച്ചുകൊള്ളാം എന്നു പ്രതിജ്ഞ ചെയ്ത് ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്ന പലരെയും തമ്മിൽ വേർപിരിക്കുക രണ്ടിലൊരാളിന്റെ അകാലമരണമാവും. എന്നാൽ, ഈ കൊവിഡ് കാലത്ത് മരണം വന്നു വിളിച്ചിട്ടുപോലും വേർപിരിയാൻ തയ്യാറാവാതെ, ആ വഴിക്കും ഒന്നിച്ചു തന്നെ ഇറങ്ങിപ്പോയ രണ്ടുപേരുണ്ട് അങ്ങ് കാലിഫോർണിയയിൽ.  കീത്ത്-ഗ്വെൻഡലിൻ ദമ്പതികളുടെ ജീവിതത്തിലെ കഴിഞ്ഞ 35 വർഷത്തെ സന്തോഷങ്ങളിലേക്ക് വില്ലനായി കൊവിഡ് അവതരിച്ചപ്പോൾ, മരണത്തിലും അവർ ഒന്നിച്ചായി. ഇരുവരെയും ആശുപത്രിയിൽ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തത് ഏതാണ്ട് ഒരേ സമയത്താണ്. ഭാര്യ മരിച്ച് പതിനൊന്നുനാളുകൾക്കുള്ളിൽ കീത്തും രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങി. 

ഹൈസ്‌കൂളിൽ വെച്ച് കണ്ടുമുട്ടി പ്രണയത്തിലായതാണ് കീത്തും ഗ്വെൻഡലിനും. ആ പ്രണയം വിവാഹത്തിൽ കലാശിച്ചത് 35 വർഷങ്ങൾക്ക് മുമ്പാണ്. ജീവിച്ചിരുന്നപ്പോൾ അവർ എന്നും ഒന്നിച്ചായിരുന്നു. അവസാനകാലത്ത് പുറത്തിറങ്ങുമ്പോൾ ഒരുപോലത്തെ വസ്ത്രങ്ങൾ പോലുമണിഞ്ഞായിരുന്നു ആ വൃദ്ധദമ്പതികൾ നടന്നിരുന്നത്.

 

 

ഇരുവർക്കും കൊവിഡ് ബാധിക്കും മുമ്പുതന്നെ മറ്റു രോഗങ്ങൾ ഉണ്ടായിരുന്നതാണ് മരണത്തിലേക്ക് നയിച്ചത്. അറുപത്തിരണ്ടുകാരനായിരുന്ന കീത്ത് കടുത്ത പ്രമേഹരോഗിയായിരുന്നു. ഭാര്യ ഗ്വെൻഡലിനാകട്ടെ കടുത്ത ആസ്ത്മകൊണ്ട് പ്രയാസപ്പെട്ടിരുന്നു, ഒപ്പം അവസാനകാലത്ത് അവരെ രക്താർബുദവും പിടികൂടിയിരുന്നു. അങ്ങനെ, മറ്റുള്ള അവശതകൾ ഉണ്ടായിരുന്ന ഇവർക്ക് കൊവിഡിന്റെ പ്രശ്നങ്ങൾ താങ്ങാനുളള കരുത്തുണ്ടായില്ല. 

നാലുമക്കളും പത്തു പേരക്കുട്ടികളുമുണ്ട്  കീത്ത്-ഗ്വെൻഡലിൻ  ദമ്പതികൾക്ക്. എന്തായാലും മരണത്തിലും ഏറെക്കുറെ ഒന്നിച്ചു തന്നെ ആയിരുന്ന അവരുടെ പരസ്പര സ്നേഹം തങ്ങളെയും അവരെ അനുകരിക്കാൻ പ്രേരിപ്പിക്കുമെന്ന് മക്കൾ പറയുന്നു. 

click me!