വേദനകളുടെ ലോകത്ത് നിന്ന് അവള്‍ വിടവാങ്ങി; ഇനി നിത്യമായ വിശ്രമം

By Web TeamFirst Published Sep 25, 2019, 4:01 PM IST
Highlights

അവശയായ ആനയെ അലങ്കരിച്ച്, അതിന്റെ ക്ഷീണിച്ച ദേഹം കാണാതിരിക്കാന്‍ പട്ടുതുണി കൊണ്ട് മൂടി പ്രദര്‍ശനത്തിനെത്തിച്ചതോടെ അന്ന് സംഭവം വിവാദമായി. ശ്രീലങ്കയിലെ കാന്‍ഡിയില്‍ ഒരു ബുദ്ധക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെയാണ് അവശയായ ആനയെ പ്രദര്‍ശനത്തിനെത്തിച്ചത്

വേണ്ട ഭക്ഷണവും പോഷകവും കിട്ടാതെ ഒട്ടിയുണങ്ങി എല്ലുകള്‍ തെളിഞ്ഞുകാണുന്ന ഉടലും മുഖവും. 70 വര്‍ഷത്തിനുള്ളില്‍ അനുഭവിച്ചുതീര്‍ത്ത വേദനകളെല്ലാം കണ്ണില്‍ നിറച്ചുവച്ച് നില്‍ക്കുന്ന എഴുപതുകാരിയായ തിക്കിരിയുടെ ചിത്രം അത്ര പെട്ടെന്നൊന്നും നമ്മള്‍ മറന്നുപോകില്ല. അത്രമാത്രം ഉള്ള് പിടിച്ചുലയ്ക്കുന്നതായിരുന്നു ആ ചിത്രം. 

അവശയായ ആനയെ അലങ്കരിച്ച്, അതിന്റെ ക്ഷീണിച്ച ദേഹം കാണാതിരിക്കാന്‍ പട്ടുതുണി കൊണ്ട് മൂടി പ്രദര്‍ശനത്തിനെത്തിച്ചതോടെയാണ് അന്ന് സംഭവം വിവാദമായത്. ശ്രീലങ്കയിലെ കാന്‍ഡിയില്‍ ഒരു ബുദ്ധക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെയാണ് അവശയായ ആനയെ പ്രദര്‍ശനത്തിനെത്തിച്ചത്.

എന്നാല്‍ ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളും വൈറലായതോടെ കടുത്ത പ്രതിഷേധവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആനപ്രേമികളെത്തി. അങ്ങനെ എഴുപതാം വയസിലെങ്കിലും തിക്കിരി അനുഭവിച്ച കഷ്ടതകളെക്കുറിച്ച് പുറംലോകമറിഞ്ഞു. എന്നാല്‍ അവള്‍ക്ക് ഏറെ ആയുസ് ബാക്കിയുണ്ടായില്ല. 

ഇന്നലെ രാത്രിയോടെ തിക്കിരി വേദനകളുടേതായ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. അവശയായിരിക്കുമ്പോഴും കിലോമീറ്ററുകള്‍ നടന്നു. ബഹളങ്ങളും ആരവങ്ങളും അസ്വസ്ഥതപ്പെടുത്തി. അപ്പോഴൊന്നും കിട്ടാതിരുന്ന വിശ്രമത്തിലേക്കാണ് തിക്കിരി ഇപ്പോള്‍ കടന്നിരിക്കുന്നത്. 

കൊളംബോയില്‍ നിന്ന് 80 കിലോമീറ്ററോളം അകലെ കെഗല്ലേ എന്ന് പറയുന്ന സ്ഥലത്ത് വച്ചായിരുന്നു തിക്കിരിയുടെ അന്ത്യം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ തിക്കിരിയുടെ ശരീരം സംസ്‌കരിക്കൂ. ജീവിച്ചിരുന്നപ്പോള്‍ തിക്കിരിക്ക് വേണ്ട നീതി കൊടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നും, ഇതൊരു പാഠമായിക്കണ്ട് ഇനിയെങ്കിലും ആനകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കൂവെന്നുമാണ് തിക്കിരിയുടെ മരണത്തോട് പ്രതികരിച്ചുകൊണ്ട് ആനപ്രേമികള്‍ പറയുന്നത്.

click me!