
കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ സൈനികനെ പൊലീസ് അകാരണമായി മർദ്ദിച്ചു എന്ന് പരാതി. കോഴിക്കോട് മേപ്പയൂരാണ് സംഭവം മേപ്പയൂർ സ്വദേശി അതുലിനാണ് മർദ്ദനമേറ്റത്. മര്‍ദ്ദനത്തെതുടര്‍ന്ന് കൈയ്ക്കും തോളലിനും പരിക്കേറ്റ അതുൽ ആശുപത്രിയിൽ ചികിത്സ തേടി. വാഹന പരിശോധനയ്ക്കിടെ വണ്ടി നിർത്തിയില്ലെന്ന് കാണിച്ച് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. സ്റ്റേഷനില്‍ വെച്ച് എസ്ഐയും മറ്റു പൊലീസുകാരും കൂട്ടം ചേര്‍ന്നാണ് മര്‍ദിച്ചതെന്നും ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ തെറി പറയുകയായിരുന്നുവെന്നും അതുല്‍ പറഞ്ഞു. വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ നാട്ടിലെത്തുമ്പോള്‍ സ്ഥിരമായി പൊലീസ് വേട്ടയാടുകയാണെന്നും അതുല്‍ ആരോപിച്ചു.
കസ്റ്റഡി മര്‍ദ്ദനം ആരോപിച്ച് ബന്ധുക്കള്‍ നാളെ റൂറല്‍ എസ്പിക്കും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കും പരാതി നല്‍കും. അതുല്‍ സേവനമനുഷ്ഠിക്കുന്ന റെജിമെന‍്റില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, ആരോപണം മേപ്പയ്യൂര്‍ പൊലീസ് നിഷേധിച്ചു. സ്റ്റേഷനില്‍ വെച്ച് പ്രകോപിതനായ അതുല്‍ പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച അതുലിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചതാണെന്നും പൊലീസ് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam