കോഴിക്കോട് നിന്ന് 1090 ബീഹാർ സ്വദേശികൾ നാട്ടിലേക്ക് മടങ്ങി

By Web TeamFirst Published May 3, 2020, 10:21 PM IST
Highlights

തൊഴിലാളികള്‍ക്ക് മധുരം നല്‍കിയും സ്‌നേഹാശംസകള്‍ നേര്‍ന്നുമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ദീര്‍ഘദൂര യാത്ര ആയതിനാല്‍ എല്ലാവര്‍ക്കും കഴിക്കാനുള്ള ഭക്ഷണപ്പൊതികളും നല്‍കിയിട്ടുണ്ട്.

കോഴിക്കോട്: ബീഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായി കോഴിക്കോട് നിന്നുള്ള രണ്ടാമത്തെ ട്രെയിൻ പുറപ്പെട്ടു. 1090 തൊഴിലാളികളാണ് ഇന്നലെ രാത്രി എട്ട് മണിക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സ്വദേശമായ ബീഹാറിലേക്ക് യാത്രയായത്.

മുഴുവന്‍ തൊഴിലാളികളും വടകര താലൂക്കില്‍ നിന്നുള്ളവരാണ്. എല്ലാവരുടേയും വൈദ്യപരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്. 38 കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിച്ചത്. ഒരു ബസില്‍ 30 തൊഴിലാളികള്‍ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്.

ഇവരെ കൊണ്ടുപോകാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. തൊഴിലാളികള്‍ക്ക് മധുരം നല്‍കിയും സ്‌നേഹാശംസകള്‍ നേര്‍ന്നുമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ദീര്‍ഘദൂര യാത്ര ആയതിനാല്‍ എല്ലാവര്‍ക്കും കഴിക്കാനുള്ള ഭക്ഷണപ്പൊതികളും നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ചെക്യാട്  താമസിച്ച് ജോലി ചെയ്യുന്നതിനിടയിൽ കുളിമുറിയിൽ വീണ് കാലുകൾക്ക് പരിക്കേറ്റ ബീഹാറിലെ ഉർണിയ ജില്ലയിൽ നിന്നുള്ള അതിഥി തൊഴിലാളിയായ റിയാജുദ്ധീനെ സുഹൃത്ത് ബസിൽ നിന്നും ഇറക്കി ബീഹാറിലേക്കുള്ള പ്രത്യേക ട്രെയിനിൽ എടുത്ത് കയറ്റി യാത്രയാക്കി. ജില്ലാ കളക്ടർ സാംബശിവ റാവു , സബ് കലക്ടർ ജി. പ്രിയങ്ക, ഡി.സി.പി ചൈത്ര തെരേസ ജോൺ, സെപ്യൂട്ടി കലക്ടർ അനിത കുമാരി എന്നിവർ ഒരുക്കങ്ങൾക്ക്  നേതൃത്വം നൽകി.

click me!