
തിരുവനന്തപുരം: വീടിന് സമീപത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്ത് 13 കാരന്‍ സൂരജ് ആണ് മരിച്ചത്. കഴിഞ്ഞിവസം വൈകിട്ട് വീടിനടുത്തുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് സംഭവം. മാവില്‍ കെട്ടിയിട്ട കയറില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു.
മാവിന്‍റെ മുകളില്‍ കയറി കളിക്കുന്ന സമയത്ത് സൂരജ് താഴേക്ക് വീഴുകയും കയര്‍ കഴുത്തില്‍ കുരുങ്ങുകയുമായിരുന്നു. സൂരജിനെ അപ്പോൾ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സൂരജ് അപകടത്തില്‍പ്പെട്ടതുകണ്ട് രക്ഷിക്കാനെത്തിയ മുത്തശിക്ക് കുഴിയിലേക്ക് വീണ് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാണിക്യപുരം സെന്‍റ് തെരേസാസ് സ്കൂളിലെ വിദ്യാര്‍ത്ഥി ആണ് സൂരജ്.
കോട്ടയം: മറിയപ്പള്ളി പാറമടക്കുളത്തിൽ മറിഞ്ഞ ലോറിയിലെ ഡ്രൈവർ അജികുമാറിന് ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തില്‍ ചളി കയറിയാണ് അജികുമാര്‍ മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് ദിവസം മുമ്പാണ് അപകടം സംഭവിച്ചത്. പ്രദേശത്തെ ഗോഡൗണിൽ വളം കയറ്റാൻ എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
രാത്രി വളം ശേഖരിച്ച ശേഷം മടങ്ങുമ്പോള്‍ ലോറി നിയന്ത്രണം തെറ്റി അറുപതടി താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. ആഴങ്ങളിലേക്ക് ആണ്ടുപോയ ലോറിയെ ഏറെ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. ലോറിയിലെ ക്യാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അജികുമാറിന്‍റെ മൃതദേഹം.
ചളിയും മാലിന്യങ്ങളും ചതുപ്പും നിറഞ്ഞ കുളത്തിലെ വാഹനത്തിന്‍റെ സ്ഥാനം കണ്ടെത്താൻ തന്നെ ഏറെ സമയം എടുത്തു. സ്കൂബാ ഡൈവിംഗ് സംഘത്തിന് വെള്ളത്തിന് അടിയിലെ വാഹനത്തിന് അടുത്തെത്താൻ കഴിഞ്ഞതുമില്ല. ലോറി കൂടുതൽ ആഴത്തിലേക്ക് നീങ്ങുകയും ചെയ്തു. ആദ്യ ശ്രമത്തിൽ റോപ്പ് പൊട്ടിപോകുന്ന അനുഭവവും ഉണ്ടായി.
ഇതോടെ കുളത്തിലെ വെള്ളം വറ്റിക്കാൻ വലിയ യന്ത്രങ്ങളുള്ള ട്രാക്ടറുകൾ എത്തിക്കാൻ നീക്കമുണ്ടായി. നേവിയുടെ സഹായം തേടാനും ധാരണയായി. ഇതിനിടയിൽ നിരന്തര ശ്രമത്തിനൊടുവില്‍ സ്കൂബാ ഡൈവിംഗ് സംഘം ലോറിയുടെ ഷാസിയിൽ റോപ്പ് ഉറപ്പിച്ചു. പിന്നീട് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ലോറി ഉയർത്തുകയായിരുന്നു. സ്ഥലപരിമിതിയും രക്ഷാപ്രവർത്തകർക്ക് ഏറെ വെല്ലുവിളി ഉയർത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam