
കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പിനടുത്ത് തൃക്കണ്ണാപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ശ്രീനാരായണ വായനശാലക്ക് മുന്നിലെ കുളത്തിൽ സഹപാഠികൾക്കൊപ്പം കുളിക്കാനിറങ്ങിയ നിദാൽ ആണ് മരിച്ചത്. നാട്ടുകാരെത്തി നിദാലിനെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 14 വയസായിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇതിനിടെ വട്ടിയൂര്‍ക്കാവ് കരമനയാറ്റിൽ മീൻപിടിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികൾ ഒഴുക്കിൽപ്പെട്ടു. മേലേകടവ് ഭാഗത്ത് ഇറങ്ങിയ പട്ടം സെന്‍റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജൻ, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിബിത്ത് എന്നിവരെയാണ് കാണാതായത്. മീൻപിടിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ടെന്നാണ് വിവരം. മൂന്നാംമൂട്, പാപ്പാട് സ്വദേശികളാണ് ജിബിത്തും നിരഞ്ജനും. പ്രദേശത്ത് ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ധരുടെ സംഘവും ചേര്‍ന്ന് തെരച്ചിൽ നടത്തി. എന്നാല്‍ ശക്തമായ അടിയൊഴുക്കുള്ളതിനാൽ രാത്രി എട്ടരയോടെ തെരച്ചില്‍ അവസാനിപ്പിച്ചു.
ഇന്നലെയും കേരളത്തെ കണ്ണീരണിയിച്ച് ഈരാറ്റുപേട്ടയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചിരുന്നു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിന്‍റെ മകൻ അഫ്സലാണ് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. 15 വയസായിരുന്നു. തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്സൽ ഒഴുക്കിൽപ്പെട്ടത്.
ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു അഫ്സലും അനുജനും സുഹൃത്തും. ആറിന്‍റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പുഴയിലും ആറ്റിലുമെല്ലാം ഇറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
മീന്‍പിടിക്കുന്നതിനിടെ കാല്‍വഴുതി വീണു, കരമനയാറ്റിൽ രണ്ട് വിദ്യാര്‍ത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam