
കട്ടപ്പന: വീട്ടിൽ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് മുഖത്തിടിച്ച ശേഷം കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ച അജ്ഞാതൻ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന സ്വദേശിനിയായ 30 കാരിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. യുവതിയും ഭർത്താവും മാത്രമാണ് ഇവിടെ താമസം. ഭർത്താവ് കട്ടപ്പനയിൽ ജോലിസ്ഥലത്തായിരുന്നതിനാൽ യുവതി തനിച്ചാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടിൽ വന്ന് ആരോ വിളിച്ചപ്പോൾ ഭർത്താവ് ആണെന്നു കരുതി യുവതി വാതിൽ തുറന്നയുടൻ അക്രമി മുഖത്തു മുളക് പൊടിപോലെ എന്തോ വലിച്ചെറിഞ്ഞ ശേഷം കൈ കൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി. അപ്രതീക്ഷിതമായ ആക്രമണത്തിൽ ആദ്യം ഒരു നിമിഷം അമ്പരന്ന യുവതി പെട്ടെന്ന് മനോബലം വീണ്ടെടുത്ത് ഇയാളെ തിരിച്ച് പ്രതിരോധിക്കാനും രക്ഷപ്പെടാനും ശ്രമിച്ചു.
മുഖത്ത് കണ്ണട വെച്ച് തുണി കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു അക്രമി. ചെറുത്തു നിന്ന യുവതിയെ കീഴ്പ്പെടുത്താനാകുന്നില്ലന്ന് കണ്ടതോടെ ഓടി രക്ഷപ്പെടാനുള്ള ശ്രമം ആരംഭിച്ചു. ഈ സമയം പിന്നാലെയെത്തിയ യുവതി ഉറക്കെ നിലവിളിച്ച് ആളെ കൂട്ടിയതോടെ അജ്ഞാതനായ ആക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് ഭർത്താവിനെ വിവരം അറിയിച്ച് വീട്ടിലേക്ക് വരുത്തുകയായിരുന്നു.
തുടർന്ന് യുവതിയും ഭർത്താവും കട്ടപ്പന പൊലീസിൽ പരാതി നൽകി. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. 16 കാരൻ കുറ്റം സമ്മതിച്ചതായാണ് വിവരം. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ നോട്ടീസ് നൽകി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ജ്യുവനൈൽ ആക്ട് പ്രകാരം തുടർ നടപടികൾ സ്വീകരിക്കും. പീഡനശ്രമം, വീടിനുള്ളിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
Read More : 'രണ്ട് കൈകൾകൊണ്ടും ടിടിഇയെ പിന്നിൽ നിന്ന് തള്ളി'; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി, എഫ്ഐആർ വിവരങ്ങൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam